''എങ്കിലേ, എന്നോടു പറ...'', ഗാഥ തിരിച്ചുവരുമോ? | video
മലയാളത്തിലെ എക്കാലത്തെയും ഗംഭീരമായ ക്ലൈമാക്സ് രംഗങ്ങളിലൊന്നായിരുന്നു വന്ദനം എന്ന സിനിമയുടേത്. നായകനും നായികയും കൈയെത്തും ദൂരത്ത് കണ്ണെത്താതെ പരസ്പരം കടന്നു പോകുമ്പോൾ ഉയരുന്ന പശ്ചാത്തല സംഗീതം ഇന്നും നെഞ്ചിൽ കൊളുത്തിപ്പിടിക്കും, ഈ 35 വർഷത്തിനിപ്പുറത്തും.
അന്നൊരു പോക്കു പോയതാണ് ആ സിനിമയിലെ നായിക ഗാഥ. ഗാഥയെ അവതരിപ്പിച്ച ഗിരിജ ഷെട്ടാറിനെ പിന്നെ മലയാളം സിനിമയുടെ വഴിക്ക് കണ്ടിട്ടേയില്ല.
''വെയർ എവർ യൂ ഗോ, ഐ ആം ദെയർ...'' എന്നൊരു പരസ്യ വാചകം ഗാഥയെ വളയ്ക്കാൻ പിന്നാലെ നടന്ന മോഹൻലാലിന്‍റെ പൊലീസ് കഥാപാത്രമായ ഉണ്ണികൃഷ്ണൻ പറയുന്നുണ്ട്. ഗിരിജ രാജ്യം തന്നെ വിട്ടുപോയിട്ടും വിടാതെ പിന്തുടർന്ന മലയാള സിനിമാ പ്രേക്ഷകർ ആ ഡയലോഗ് അന്വർഥമാക്കുകയും ചെയ്തു. സിനിമയിൽ ഇല്ലെങ്കിലും ഗാഥ ബ്രിട്ടനിൽ ഉണ്ടെന്നൊക്കെ സിനിമാ പ്രേമികൾ അറിഞ്ഞിരുന്നു.
ഇപ്പോഴിതാ, മലയാളത്തിലേക്കല്ലെങ്കിലും ഗിരിജ സിനിമയിലേക്കു തിരിച്ചുവരുകയാണ്. രക്ഷിത് ഷെട്ടിയുടെ പരമാവ സ്റ്റുഡിയോസ് നിർമിക്കുന്ന കന്നഡ സിനിമയിലൂടെയാണ് മടങ്ങിവരവ്. ചിത്രത്തിന്‍റെ പേര് ഇബ്ബനി തബ്ബിഡ ഇലെയാലി.
1989ൽ ഗീതാഞ്ജലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു ഗിരിജയുടെ സിനിമാ പ്രവേശനം. അരങ്ങേറ്റ ചിത്രത്തിൽ തന്നെ തെലുങ്കിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി. വന്ദനത്തിനു ശേഷം ധനുഷ്കോടി എന്നൊരു മലയാള സിനിമയിൽ കൂടി മോഹൻലാലിന്‍റെ നായികയായെങ്കിലും, സിനിമ പൂർത്തിയായില്ല.
പിന്നീട് രണ്ട് ഹിന്ദി ചിത്രങ്ങളിലും ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ച ശേഷം ഇന്ത്യ വിട്ടു. 2003ൽ കാമിയോ റോളിൽ അഭിനയിച്ച ഹിന്ദി ചിത്രം തുഝേ മേരി കസം ആയിരുന്നു അവസാന ചിത്രം. അതിനു ശേഷം യോഗയും ഫിലോസഫിയും സ്പിരിച്വൽ സൈക്കോളജിയും ഒക്കെയായി ബ്രിട്ടനിൽ സ്ഥിര താമസമാക്കുകയായിരുന്നു ഗിരിജ.
