ഹാൽ സിനിമയ്ക്ക് രണ്ട് തിരുത്തൽ വേണം; ഹർജി ഹൈക്കോടതി തീർപ്പാക്കി

കോടതി നടപടിയുമായി ബന്ധപ്പെട്ട ഭാഗം നീക്കാനും നിർദേശം
ഹർജി ഹൈക്കോടതി തീർപ്പാക്കി

Haal movie

Updated on

കൊച്ചി: ഹാൽ സിനിമയുടെ നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. സെൻസർ ബോർഡ് നിർദേശിച്ച 2 തിരുത്തലുകൾ നടപ്പാക്കിയ ശേഷം വീണ്ടും അനുമതിക്കായി സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി സെൻസർ ബോർഡിനോട് നിർദേശിച്ചു. കോടതി നടപടിയുമായി ബന്ധപ്പെട്ട സീനിലെ ചില ഭാഗങ്ങൾ നീക്കാനും കോടതി ഉത്തരവിട്ടു

ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കുക, ചില സാംസ്കാരിക സംഘടനകളെ കളിയാക്കുന്ന സംഭാഷണങ്ങൾ ഒഴിവാക്കുക, രാഖി കാണുന്ന ഭാഗങ്ങൾ അവ്യക്തമാക്കുക എന്നി സെൻസർ ബോർഡ് നിർദേശങ്ങളും കോടതി അംഗീകരിച്ചു.

എ സർട്ടിഫിക്കറ്റും, 15 ഓളം തിരുത്തലും നിർദ്ദേശിച്ച സെൻസർ ബോർഡ് നടപടിയെ ചോദ്യം ചെയ്താണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. മുസ്ലീം യുവാവും, ക്രിസ്ത്യൻ യുവതിയും തമ്മിലുളള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം.

ധ്വജ പ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ സംഭാഷണവും, നായിക മുസ്ലീം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയാൽ എ സർട്ടിഫിക്കറ്റ് നൽകാമെന്നായിരുന്നു സെൻസർ ബോർഡ് അറിയിച്ചത്. ജസ്റ്റിസ് വി.ജി അരുണിന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

logo
Metro Vaartha
www.metrovaartha.com