
'ധ്വജപ്രണാമം' ഉൾപ്പെടെ വെട്ടണമെന്ന് സെൻസർബോർഡ്; 'ഹാൽ' കാണുമെന്ന് ഹൈക്കോടതി
കൊച്ചി: കേന്ദ്ര സെൻസർ ബോർഡ് 20 മാറ്റങ്ങൾ നിർദേശിച്ച ഹാൽ എന്ന ചിത്രം നേരിട്ട് കാണാൻ തീരുമാനിച്ച് ഹൈക്കോടതി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് പടമുഗളിലുള്ള സ്വകാര്യ സ്റ്റുഡിയോയിൽ സിനിമ കാണുമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി. സെൻസർബോർഡിന്‍റെ നിർദേശങ്ങൾക്കെതിരേ സിനിമയുടെ അണിയറപ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി.
ചിത്രത്തിൽ 20 മാറ്റങ്ങൾ വരുത്തിയാൽ എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്. അല്ലാത്ത പക്ഷം പ്രദർശനാനുമതി നൽകില്ല. ഇതിനെതിരേയാണ് നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീക് എന്നിവർ കോടതിയെ സമീപിച്ചത്.
ഷെയ്ൻ നിഗം നായകനായ ചിത്രത്തിലെ സംഘം കാവലുണ്ട്, ആഭ്യന്തര ശത്രുക്കൾ, ഗണപതിവട്ടം, ധ്വജപ്രണാമം എന്നീ പരാമർശങ്ങളും ബിഫ് ബിരിയാണി കഴിക്കുന്ന രംഗവും നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡിന്‍റെ ആവശ്യം.