

ഹണി റോസ്
ബോബി ചെമ്മണൂരിന്‍റെ മാപ്പ് സ്വീകരിച്ച് നടി ഹണി റോസ്. അദ്ദേഹത്തെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ തനിക്ക് ഉദേശമില്ലെന്നും ഈ മാപ്പ് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ പ്രശ്നം അപ്പേഴേ തീർന്നിരുന്നേനെ എന്നും ഹണി റോസ് പ്രതികരിച്ചു.
"ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉദേശിച്ചിരുന്നില്ല. ഒരു മാപ്പു പറഞ്ഞിരുന്നെങ്കിൽ ഈ പ്രശ്നം അന്നേ തീരുമായിരുന്നു. വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹത്തെ ഞാൻ അഭിനന്ദിക്കുന്നു." ഹണി റോസ് പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ബാക്കി കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് ആലോചിച്ച് പിന്നീട് ഒരു തീരുമാനമെടുക്കുമെന്നും ഹണി റോസ് പറഞ്ഞു.
ഹണി റോസിനെതിരായ പരാമര്‍ശങ്ങളില്‍ പരസ്യമായി മാപ്പ് ചോദിക്കുകയായിരുന്നു ബോബി ചെമ്മണൂര്‍. തനിക്കെതിരായ നിയമനടപടികള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. താൻ നടത്തിയ പരാമർശങ്ങൾ നടിക്കും കുടുംബത്തിനും വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടുവെന്നും അതു കൊണ്ടു തന്നെ ആ സാഹചര്യത്തിനെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കുന്നുവെന്നും തനിക്കെതിരേയുള്ള നിയമനടപടികൾ പിൻവലിക്കണമെന്നും ബോബി ചെമ്മണൂർ അഭ്യർഥിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചിരിക്കുന്നത്.