

വി.ഡി. സതീശൻ, ജഗദീഷ്
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി നടൻ ജഗദീഷ്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ വിനോദവും വിജ്ഞാനവുമുണ്ട്. ഇത് പുസ്തകങ്ങളായി പ്രസിദ്ധീകരിക്കണമെന്നും ജഗദീഷ് പറഞ്ഞു. തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.
എല്ലാ ബുധനാഴ്ചകളിലും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനായി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഏറ്റവും വലിയ എന്‍റർടെയ്ൻമെന്‍റാണ് അത്. അതിൽ വിനോദവും വിഞ്ജാനവുമുണ്ട്. അദ്ദേഹം മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന വിധം കണ്ടുപഠിക്കേണ്ടതാണ്. നിയമസഭയിലെ പ്രസംഗങ്ങൾ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുന്നതുപോലെ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസ് മീറ്റുകളും പുസ്തകമായി പ്രസിദ്ധീകരിക്കണം. അത്ര താൽപ്പര്യത്തോടെയാണ് ജനങ്ങൾ കേട്ടിരിക്കുന്നത്. അത് രാഷ്ട്രീയമല്ല. ഞാൻ നിഷ്പക്ഷനായ കലാകാരനാണ്. - ജഗദീഷ് പറഞ്ഞു.
ഈ സർക്കാരിന്‍റെ കാലത്ത് തനിക്കൊരു സ്ഥാനവും വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ജഗദീഷ് പ്രസംഗം ആരംഭിച്ചത്. മുഖ്യമന്ത്രി വളരെ എളിമയുള്ള ആളാണെന്നും ജഗദീഷ് പറഞ്ഞു. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി എനിക്ക് വളരെ നല്ല അടുപ്പമാണുള്ളത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ച് പലരും പലതും പറയും. വെരി ഡാഷിങ് സതീശൻ, വെരി ഡെയറിങ് സതീശൻ, വെരി ഡിപ്ലോമാറ്റിക്ക് സതീശൻ എന്നൊക്കെ ആളുകൾ പറയും. ചില ദോഷൈക ദിക്കുകൾ വെരി ഡോമിനേറ്റിങ് സതീശൻ എന്നും പറയും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പറയും വെരി ഡൗൺ ടൂ എർത്ത് സതീശൻ. അതാണ് നമ്മുടെ മുഖ്യമന്ത്രി. - ജഗദീഷ് കൂട്ടിച്ചേർത്തു.