കങ്കണയുടെ ബിക്കിനി പരാമർശം; വിവാദത്തിനു പിന്നാലെ കൃതി സനണിന്‍റെ രാഖി പരസ്യം പിൻവലിച്ച് ആഭരണ ബ്രാൻഡ്

പരസ്യത്തിൽ നടി ധരിച്ച വസ്ത്രത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ബ്രാൻഡ് പരസ്യം പിൻവലിച്ചത്.
Kriti Sanon's controversial Rakhi advertisement

വിവാദത്തിലായ കൃതി സനണിന്‍റെ രാഖി പരസ്യം

Updated on

മുംബൈ: ബോളിവുഡ് നടി കൃതി സനണിനെ ഉൾപ്പെടുത്തി ആഭരണ ബ്രാൻഡായ 'ഗിവ' പുറത്തിറക്കിയ രക്ഷാബന്ധൻ പരസ്യം വിവാദത്തെ തുടർന്ന് പിൻവലിച്ചു. പരസ്യത്തിൽ നടി ധരിച്ച വസ്ത്രത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ബ്രാൻഡ് പരസ്യം പിൻവലിച്ചത്.

സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുക തങ്ങളുടെ ലക്ഷ്യമല്ലായിരുന്നുവെന്ന് 'ഗിവ' ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യൻ സംസ്കാരം, പാരമ്പര്യം, ഉത്സവങ്ങൾ എന്നിവയോട് തങ്ങൾക്ക് ഏറെ ബഹുമാനമുണ്ടെന്നും ബ്രാൻഡ് പറഞ്ഞു.

കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന സന്തോഷ നിമിഷങ്ങളെ ഇത്തവണ വളർത്തുമൃഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിച്ചതെന്നും കമ്പനി വ്യക്തമാക്കി. പരസ്യം ചിലരുടെ വികാരങ്ങളെ അശ്രദ്ധമായി വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും ബഹുമാനത്തിന്‍റെ ഭാഗമായി എല്ലാ മാധ്യമങ്ങളിൽനിന്നും പരസ്യം പിൻവലിച്ചുവെന്നും 'ഗിവ' അറിയിച്ചു.

‘കോക്ക്ടെയ്ൽ 2’ താരമായ കൃതി സനൺ ഇൻഡോ-വെസ്റ്റേൺ വേഷത്തിൽ ബ്രാലെറ്റും സ്കർട്ടും കേപ്പും ധരിച്ചാണ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. സഹോദരന് രാഖി കെട്ടുന്നതിനൊപ്പം വളർത്തുനായയ്ക്കും കൃതി രാഖി കെട്ടുന്ന രംഗവും പരസ്യത്തിലുണ്ടായിരുന്നു.

പരമ്പരാഗത ഉത്സവമായ രക്ഷാബന്ധനിൽ കൃതി ധരിച്ച വസ്ത്രത്തിനെതിരെയായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രധാനമായും വിമർശനം. നായയ്ക്ക് രാഖി കെട്ടിയതിനെയും ചിലർ ചോദ്യം ചെയ്തു.

ബിജെപി എംപി കങ്കണ റണാവത്ത് പരസ്യത്തിനെതിരേ രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. ബിക്കിനി ധരിച്ചാണോ രാഖി കെട്ടുന്നത് എന്നായിരുന്നു കങ്കണയുടെ ചോദ്യം. കൃതി ധരിച്ച വേഷത്തെ ‘ബോധപൂർവം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന്’ വിശേഷിപ്പിച്ച കങ്കണ, സ്ത്രീകൾക്ക് ഇന്ന് വൈവിധ്യമാർന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ കഴിയുമ്പോൾ സഹോദരന് രാഖി കെട്ടാൻ ബിക്കിനി അല്ലെങ്കിൽ അടിവസ്ത്രം പോലുള്ള വേഷം തെരഞ്ഞെടുക്കുന്നത് എന്തിനാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചോദിച്ചു.

എന്നാൽ കങ്കണയുടെ വിമർശനത്തിന് കൃതി പിന്നീട് മറുപടി നൽകി. ‘സംസ്കാരവും പാരമ്പര്യവും ഹൃദയത്തിലാണ്, കഴുത്തിന് താഴെയുള്ള ഭാഗത്തല്ല’ എന്നായിരുന്നു കൃതിയുടെ പ്രതികരണം. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് പറയുന്നത് എന്നാണ് അവസാനിപ്പിക്കുകയെന്നും കൃതി ചോദിച്ചു. വസ്ത്രത്തിന്‍റെ പേരിൽ മാത്രം ഒരു സ്ത്രീയുടെ സംസ്കാരത്തോടുള്ള ബഹുമാനം അളക്കുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി. കൃതി-കങ്കണ തർക്കത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇടപെട്ടിരുന്നു. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് അവർ തീരുമാനിക്കട്ടെയെന്നായിരുന്നു രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.

logo
Metro Vaartha
www.metrovaartha.com