

ജൂനിയർ എൻടിആർ
തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറിന് തോളിന് പരുക്കേറ്റതായി അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. പരുക്കിനെ തുടർന്ന് വിദഗ്ധ ഡോക്റ്റർമാരുടെ സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷം ആറ് മുതൽ എട്ട് ആഴ്ച വരെ പൂർണ വിശ്രമം വേണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താരം സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹത്തിന്‍റെ ടീം അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് ജൂനിയർ എൻടിആറിന് തോളിന് പരുക്കേറ്റത്. ഉടൻ തന്നെ വിദഗ്ധ ഡോക്റ്റർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അദ്ദേഹത്തെ വിശദമായി പരിശോധിച്ചു. പൂർണമായും സുഖം പ്രാപിക്കാൻ ആറ് മുതൽ എട്ട് ആഴ്ച വരെ വിശ്രമം അനിവാര്യമാണെന്നാണ് ഡോക്റ്റർമാർ നിർദേശിച്ചത്. പരുക്ക് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
"ആരാധകർ ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യനിലയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ സമയാസമയം അറിയിക്കും. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'- ജൂനിയർ എൻടിആറിന്‍റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യവിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ആരാധകരും സിനിമാതാരങ്ങളും താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന ആശംസകളുമായി രംഗത്തുവന്നു.
അതേസമയം, സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഡ്രാഗൺ' എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ജൂനിയർ എൻടിആർ. എന്നാൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ഇടയിലാണോ പരുക്കേറ്റതെന്ന വിവരം വ്യക്തമല്ല. സിനിമയുടെ അണിയറപ്രവർത്തകർ ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. 2027ലാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.