

ദിലീപ് |ഗണേഷ് കുമാർ
ബാന്ദ്ര സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപ് അടക്കമുള്ളവരില്‍ നിന്നും അപമാനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍. അപമാനം മൂലം താന്‍ സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും ഗണേഷ് കുമാര്‍ പറയുന്നു.
സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. അഭിനയം നിര്‍ത്താനുള്ള തീരുമാനം മാറാന്‍ കാരണം മോഹന്‍ലാല്‍ ചിത്രം നേരാണെന്നും ഗണേഷ് പറഞ്ഞു. തനിക്കായി മോഹന്‍ലാല്‍ കന്നഡ സിനിമയുടെ ചിത്രീകരണം മാറ്റി വച്ചു വന്നു. അതിനാലാണ് നേരില്‍ അഭിനയിച്ചതെന്നും ഗണേഷ് വ്യക്തമാക്കി.
''ജിത്തു നേരിന്‍റെ കഥ പറഞ്ഞു, നല്ല സിനിമയാണ്. നല്ല കഥാപാത്രമാണ്. ലാലേട്ടന്‍ ഷൂട്ട് നേരത്തെയാക്കാമെന്ന് തീരുമാനിച്ചതോടെയാണ് ഞാന്‍ അഭിനയിക്കാൻ തീരുമാനിക്കുന്നത്. ഞാന്‍ തുറന്ന് പറയുകയാണ്. മനസു കൊണ്ട് സിനിമ നിർത്താൻ തീരുമാനിച്ചിരുന്നു. ബാന്ദ്ര എന്ന സിനിമയുടെ സംവിധായകനും ദിലീപുമടക്കം എന്നെ വേദനിപ്പിച്ചു.
നല്ല റോള്‍ ആണെന്ന് പറഞ്ഞാണ് വിളിച്ചു കൊണ്ടു പോയത്. റോള്‍ മോശമായിരുന്നുവെന്നത് പോട്ടെ. ഞാന്‍ അഭിനയിക്കേണ്ട കോമ്പിനേഷന്‍ സീനുകള്‍ വരുമ്പോള്‍ ദിലീപ് പോലും ചോദിച്ചില്ല, ഗണേഷേട്ടനെ കണ്ടില്ലല്ലോ എന്ന്. എസ്റ്റാബ്ലിഷ് ആയ, മുതിര്‍ന്ന നടനോട് അങ്ങനെ പെരുമാറിയപ്പോള്‍ ഇനി ഈ രംഗത്ത് നില്‍ക്കുന്നില്ലെന്ന് തീരുമാനിച്ച് ഞാന്‍ പിന്മാറിയതാണ്.'' എന്നാണ് അദ്ദേഹം വെളിപ്പെുത്തി.