

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടി, എറണാകുളത്തെ വീടിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയപ്പോൾ.
Manu Shelly | Metro Vaartha
2024 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഏറ്റവുമധികം തവണ പുരസ്കാരം നേടുന്ന നടനെന്ന ബഹുമതി കൂടിയാണ് മമ്മൂട്ടി സ്വന്തമാക്കുന്നത്. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ എട്ടു തവണയാണ് മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായത്. അതിൽ ഏഴിലും മികച്ച നടനായി. ആറ് പുരസ്കാരങ്ങളോടെ മോഹൻലാലാണ് രണ്ടാം സ്ഥാനത്ത്.
മമ്മൂട്ടിയുടെ സംസ്ഥാന പുരസ്കാരങ്ങൾ:
1984 - അടിയൊഴുക്കുകൾ
1985 - യാത്ര, നിറക്കൂട്ട് (പ്രത്യേക ജൂറി പുരസ്കാരം)
1989 -ഒരു വടക്കൻ വീരഗാഥ, മതിലുകൾ, മൃഗയ
1993 - വിധേയൻ, പൊന്തൻ മാട, വാത്സല്യം
2004 - കാഴ്ച
2009 - പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ
2022 - നൻപകൽ നേരത്ത് മയക്കം.
2025 - ഭ്രമയുഗം
ഇതു കൂടാതെ, മൂന്ന് തവണ ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. (1989 - മതിലുകൾ, ഒരു വടക്കൻ വീരഗാഥ; 1993 - പൊന്തൻമാട, വിധേയൻ, 1998 - ഡോ. ബാബാസാഹെബ് അംബെദ്കർ)
ഓരോ ചിത്രങ്ങളുമെടുത്ത് പരിശോധിച്ചാൽ പുതുമ നിറഞ്ഞ വ്യത്യസ്തമായ കഥാപാത്രങ്ങളെ കാണാനാവും. 70 വയസിനു ശേഷം അദ്ദേഹം തെരഞ്ഞെടുത്ത കഥാപാത്രങ്ങൾ മിക്കതും ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. കാതൽ എന്ന ചിത്രത്തിൽ സ്വർഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങി.
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിക്കെതിരേയും ഒരു കൂട്ടമാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഓരോ ചിത്രത്തിലും തന്‍റെ അഭിനയ സാധ്യതകളെ അദ്ദേഹം വികസിപ്പിച്ചുകൊണ്ടേയിരുന്നു എന്നതാണ് സത്യം.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂട്ടി, എറണാകുളത്തെ വീടിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയപ്പോൾ.
Manu Shelly | Metro Vaartha
ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി വേഷപ്പകർച്ച നടത്തിയപ്പോൾ കണ്ടുനിന്നവർ ഞെട്ടി. സ്ക്രീനൽ പോറ്റിയായി നിറഞ്ഞാടിയ മമ്മൂട്ടി മികച്ച പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് മുന്നേ തന്നെ മമ്മൂട്ടി പ്രവചന പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മന്ത്രി പ്രഖ്യാപിച്ചപ്പോൾ അതിലൊരു അതിശയവും തോന്നിയില്ലതാനും.
ആസിഫലിയും ടോവിനോ തോമസും ഫഹദ് ഫാസിലും അടക്കമുള്ള പിൻതലമുറയിൽനിന്നുള്ള കടുത്ത മത്സരം പോലും, മലയാളത്തിന്‍റെ രണ്ട് മഹാനടൻമാർക്കും ഇനിയും ഗുരുതരമായ വെല്ലുവിളിയായിട്ടില്ലെന്നാണ് മമ്മൂട്ടിയുടെ എട്ടാം പുരസ്കാര നേട്ടം സാക്ഷ്യപ്പെടുത്തുന്നത്.