

മണിയൻപിള്ള രാജു
File photo
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മണിയൻപിള്ള രാജു. ഇപ്പോഴിതാ തന്‍റെ വിവാഹത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. മോഹൻലാലും താനും ഒന്നിച്ച് ചെയ്ത ഒരു സിനിമ മൂലം വിവാഹത്തിന്‍റെ വക്കിലെത്തിയ ബന്ധം വരെ മുടങ്ങാറായിട്ടുണ്ടെന്നാണ് മണിയൻപിള്ള രാജു പറയുന്നത്.
"എനിക്ക് കല്യാണാലോചനങ്ങൾ നടക്കുന്ന സമയം. ഒരു പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു. പക്ഷേ വീട്ടുകാർ സമ്മതിച്ചില്ല. സിനിമാക്കാർക്ക് പെണ്ണുകൊടുക്കില്ലത്രേ, എങ്ങനെയൊക്കയോ നിർബന്ധിപ്പിച്ച് എന്‍റെ സിനിമ കാണാൻ കാണാൻ കൊണ്ടുപോയി.
അറിയാത്ത വീഥികൾ എന്നാണ് സിനിമയുടെ പേര്. ആ സിനിമയിൽ എന്‍റെ വീട്ടിലെ ഡ്രൈവറുടെ കഥാപാത്രമാണ് മോഹൻലാൽ ചെയ്തിരുന്നത്. സിനിമയിൽ ഞാൻ അപ്പുറത്തെ വീട്ടിലെ പെൺകുട്ടിയെ കയറി പിടിക്കുന്നു. ബഹളം വയ്ക്കാതിരിക്കാനായി വായ പൊത്തിപിടിച്ച പെൺകുട്ടി ശ്വാസം കിട്ടാതെ മരിക്കുന്നു. അത് ഡ്രൈവറായ മോഹൻലാലിന്‍റെ തലയിൽ കെട്ടിവയ്ക്കുകയും ഒടുവിൽ മോഹൻലാലിനെ തൂക്കിക്കൊല്ലാൻ വിധിക്കുയും ചെയ്യുന്നു. ഒരുക്കൽ മദ്യ കഴിച്ചപ്പോൾ എന്‍റെ കഥാപാത്രം അച്ഛനോട് ഇത് വെളിപ്പെടുത്തുന്നു എന്നതാണ് കഥ.
സിനിമ കണ്ട് ഇറങ്ങിയതോടെ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. "ഈ അലവിലാതിയെ ആണോ കെട്ടാന്‍ പോകുന്നത്. മോഹന്‍ലാലിനെ തൂക്കിക്കൊന്നവനെ ആണോ മോള്‍ക്ക് ആലോചിക്കുന്നത്' എന്ന്. ഇതോടെ കല്യാണം മുടങ്ങി. പിന്നെ പല കുറുക്കു വഴികളിലൂടെയും വളരെ കഷ്ടപ്പെട്ടാണ് അവരെക്കൊണ്ട് ഈ ബന്ധത്തിന് സമ്മതിപ്പിച്ചത്. ആ പെൺകുട്ടി ഇപ്പോൾ എന്‍റെ ഭാര്യയായിട്ട് വീട്ടിലുണ്ട്" മണിയൻ പിള്ള രാജു പറയുന്നു.