
'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധി. നിർമാതാക്കളായ ഷോൺ ആന്‍റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവരുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി. നിലവിൽ കേസിലെ പ്രതികൾ ഇടക്കാല ജാമ്യത്തിലാണ്. ഹർജി തള്ളിയ സാഹചര്യത്തിൽ ഇവർക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചേക്കാം.
സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന് കാണിച്ച് മരട് സ്വദേശിയായ സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് സിറാജ് വലിയതറ ഹമീദ് എന്നയാളിൽ നിന്ന് സൗബിനും സംഘും ഏഴുകോടി വാങ്ങിയെന്നാണ് ആരോപണം. ചിത്രം വൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പായ ഘട്ടത്തിൽ സിറാജ് എറണാകുളം കോടതിയെ സമീപിക്കുകയും നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.
അതീവ ഗൗരവതരമായ കണ്ടെത്തലുകളാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സിനിമക്കായി ഏഴുകോടി മുടക്കിയ ഹമീദിനെ കബളിപ്പിക്കാൻ നിർമാതാക്കളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് മുൻകൂർ പദ്ധതി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരനിൽ നിന്ന് 26 തവണയായി പണം സ്വീകരിക്കുകയും സിനിമ റിലീസായ ശേഷം തുടക്കത്തിൽ വരുമാനം സ്വീകരിക്കുകയും ചെയ്തിരുന്നത് പറവ ഫിലിംസിന്‍റെ പേരിലുള്ള കടവന്ത്രയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖേനയാണ്. എന്നാൽ പരാതിയെ തുടർന്ന് ഇത് കോടതി മരവിപ്പിച്ചതിന് പിന്നാലെ ഇടപാടുകളെല്ലാം ഇതേ പേരിൽ പേരിൽ തേവര എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ അക്കൗണ്ട് വഴിയാക്കി. ഇത് കരുതിക്കൂട്ടിയായിരുന്നു എന്ന് അന്വേഷണസംഘം പറയുന്നു.