

മഞ്ഞുമ്മൽ ബോയ്സിന് എതിരായ കേസ് റദ്ദാക്കില്ല, തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാൻ അന്വേഷണം വേണമെന്ന് കോടതി
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാവ് ബാബു ഷാഹിർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ അന്വേഷണം ആവശ്യമാണെന്നും അന്വേഷണം നടന്നാൽ മാത്രമേ തട്ടിപ്പ് നടന്നിരുന്നോ എന്ന കാര്യം പുറത്തുവരുവെന്നും കോടതി നിരീക്ഷിച്ചു.
2024ൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് സൂപ്പർഹിറ്റായിരുന്നു. ചിത്രം വമ്പൻ വിജയം നേടിയതിനു പിന്നാലെയാണ് നിർമാതാക്കൾക്കെതിരേ പരാതി ഉയർന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ 40 ശതമാനം ലാഭവിഹിതം ലഭിക്കുമെന്ന വാഗ്ദാനത്തെ തുടർന്ന് 7 കോടി രൂപ നിക്ഷേപിച്ചതിനു ശേഷം ലാഭവിഹിതവും മുടക്കുമുതലും നൽകിയില്ലെന്നായിരുന്നു കേസ്. തുടർന്ന് നിർമാതാക്കളായ ബാബു ഷാഹിർ, മകനും നടനുമായ സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കെതിരേ കേസെടുത്തു.
ഇവർക്കു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി നേരത്തെ പരിഗണിച്ചിരുന്നില്ല. സിവിൽ തർക്കമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്നാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.