
ദുബായിയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റാണ് ഷെരീഫ് മുഹമ്മദ് സ്വന്തമാക്കിയിരിക്കുന്നത്
ദുബായിയിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കി 'മാർക്കോ' സിനിമയുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ്. S 529 എന്ന നമ്പറാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ സ്ഥാപകനും മാനേജിങ് ഡയറക്റ്ററുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിനു കീഴിൽ നിർമിച്ച ആദ്യ സിനിമയായ 'മാർക്കോ' വൻ വിജയമായിരുന്നു. ഇതിനു പിന്നാലെ 'കാട്ടാളൻ' എന്ന ആന്‍റണി വർഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.
തൃശൂർ തളിക്കുളം സ്വദേശിയും ഒരു സാധാരണ കുടുംബത്തിൽ നിന്ന് വളർന്നുവന്നയാളുമായ ഷരീഫ് മുഹമ്മദ് 2008ൽ ദുബായിയിൽ സെയിൽസ് കോഓര്‍ഡിനേറ്ററായിട്ടാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഖത്തറിലെ ഒരു എയർപോർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രൊക്യുർമെന്‍റ് ഓഫിസറായി, അതിനു പിന്നാലെ ഒരു വാഹന ലീസിങ് കമ്പനിയിലും ജോലി ചെയ്തു.
2011ലാണ് സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നത്തിലേക്ക് അദ്ദേഹം എത്തിയത്. അതേ വർഷം ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിനു ഖത്തറിൽ തുടക്കം കുറിച്ചു. മാൻപവർ കൺസള്‍ട്ടൻസിയാണ് ആദ്യമായി തുടങ്ങിയത്. 2017ൽ ക്യൂബ്സ് ഇന്‍റർനാഷണൽ ലോജിസ്റ്റിക്സിന് ഇന്ത്യയിൽ തുടക്കമിട്ടു. ക്യൂബ്സ് ഇന്‍റർനാഷണലിനു കീഴിൽ ലോജിസ്റ്റിക്സ്, മീഡിയ പ്രൊഡക്ഷൻ, ഷിപ്പിങ്, സിവിൽ, എംഇപി എൻജിനീയറിങ്, ജനറൽ ട്രേഡിങ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ സജീവമാണ് ഇപ്പോൾ ഷരീഫ് മുഹമ്മദ്.