
ചെന്നൈ: നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്‍ററി തർക്കത്തിൽ നടൻ ധനുഷ് നൽകിയ ഹർജിയിൽ ജനുവരി എട്ടിനകം നടി നയൻതാര മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവർക്കും മറുപടി ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നയൻതാര പകർപ്പവകാശം ലംഘിച്ചെന്ന ധനുഷിന്‍റെ ഹർജിയിലാണ് കോടതി നടപടി.
നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത നയൻതാര-വിഗ്നേഷ് ശിവൻ വിവാഹ വീഡിയോയുടെ ട്രെയിലറിൽ പകർപ്പവകാശം ലംഘിച്ച് 'നാനും റൗഡി താൻ' എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്‍റെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്‍റെ വണ്ടർബർ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്.
10 കോടി രൂപയുടെ പകർപ്പവകാശ നോട്ടീസ് അയച്ച് ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. പ്രേക്ഷകർ കാണുന്ന നിഷ്ക്കളങ്ക മുഖമല്ല ധനുഷിന്‍റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും നയൻ താര ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.