മതവികാരം ഇളകി; നയൻതാരയുടെ 'അന്നപൂർണി' നെറ്റ്‌ഫ്ലിക്സിൽനിന്ന് നീക്കി
ന്യൂഡൽഹി: തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര അഭിനയിച്ച തമിഴ് സിനിമ 'അന്നപൂർണി' നെറ്റ്ഫ്ലിക്സ് ഓടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമ എന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. സിനിമയ്ക്കെതിരേ കോടതികളിൽ ഹർജികളും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.
ഡിസംബർ ഒന്നിനാണ് തിയെറ്ററുകളിൽ സിനിമ റിലീസ് ചെയ്തത്. എന്നാൽ, ഡിസംബർ 29ന് നെറ്റ്ഫ്ളിക്സിൽ എത്തിയതോടെയാണ് വിവാദങ്ങൾ ഉയർന്നുതുടങ്ങിയത്.
നയൻതാരയെ കൂടാതെ നടൻ ജയ്, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേഥി, ആർ. രവീന്ദ്രൻ, പുനീത് ഗോയങ്ക, സീ സ്റ്റുഡിയോസ് ചീഫ് ബിസിനസ് ഓഫിസർ ഷെരീഫ് പട്ടേൽ, നെറ്റ്ഫ്ളിക്സ് ഇന്ത്യ മേധാവി മോണിക്ക് ഷെർഗിൽ എന്നിവരെയും എതിർ കക്ഷികളാക്കിയാണ് ഹിന്ദു ഐടി സെൽ സ്ഥാപകൻ രമേശ് സോളങ്കി എന്നയാൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഇതിനു ശേഷം വിശ്വഹിന്ദു പരിഷത് വക്താവ് ശ്രീരാജ് നായരും ചിത്രം പിൻവലിക്കണമെന്ന് നെറ്റ്ഫ്ളിക്സിന് 'അന്ത്യശാസനം' നൽകിയിരുന്നു.
ചിത്രത്തിൽ ബ്രാഹ്മണ യുവതിയാണ് നയൻതാരയുടെ കഥാപാത്രം. പാചകവിദഗ്ധയുടെ റോളിലാണ് അഭിനയിക്കുന്നത്. കാമുകനായെത്തുന്ന കഥാപാത്രം മുസ്‌ലിമും. ബിരിയാണിക്ക് രുചി കൂടാൻ തട്ടമിടകയും നിസ്കരിക്കുകയും മറ്റും ചെയ്യുന്ന സീനുകളും ചിത്രത്തിലുണ്ട്. ഇതെല്ലാമാണ് ഹിന്ദു വർഗീയവാദികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ജബൽപൂരിൽ ഫയൽ ചെയ്തിരിക്കുന്ന പരാതിയിലെ ആരോപണം, സിനിമയിൽ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു, ശ്രീരാമനെ അവഹേളിക്കുന്നു എന്നിങ്ങനെയാണ്.