

ഐ.എം. വിജയന്‍റെ കഥ സിനിമയാകുന്നു; സംവിധാനം ഒമർ ലുലു
ഐതിഹാസിക ഫുട്ബോൾ താരം ഐ.എം. വിജയന്‍റെ ജീവിത കഥ സിനിമയാകുന്നു. ഒരു അടാർ ലവ്, ചങ്ക്സ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഒമർ ലുലു തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 26ന് തൃശൂരിൽ വച്ചാണ് ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച്. ഇക്കാര‍്യം ഒമർ ലുലു തന്‍റെ ഇന്‍റസ്റ്റഗ്രാം പേജിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് കന്നഡയിലെ പ്രമുഖ നിർമാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്നാണ്. 1991 മുതൽ 2023 വരെ ഇന്ത‍്യയ്ക്കു വേണ്ടി കളിച്ച ഐഎം വിജയൻ 88 മത്സരങ്ങളിൽ നിന്നും 39 ഗോളുകൾ നേടിയിട്ടുണ്ട്.
'തൃശ്ശൂരിലെ ചെറിയൊരു ഗ്രാമത്തിൽ… ചപ്പാത്തിക്കു പോലും കഷ്ടപ്പെട്ടിരുന്ന ഒരു കുട്ടി. പാദരക്ഷ ഇല്ലാതെ മണ്ണിൽ കളിച്ച ആ ബാലൻ, ഒരു ദിവസം രാജ്യത്തിന്‍റെ മൈതാനങ്ങൾ കീഴടക്കും എന്ന് ആരും കരുതിയില്ല…
പക്ഷേ അവൻ വിശ്വസിച്ചു. ആ കുട്ടി — വിജയൻ. അവന്‍റെ പാദങ്ങൾ മണ്ണിൽ നിന്ന് തുടങ്ങി… പിന്നീട് സ്റ്റേഡിയങ്ങളിലേക്ക് ഉയർന്നു… എല്ലാ പ്രതിബന്ധങ്ങളും തള്ളിക്കളഞ്ഞ്, ഇന്ത്യൻ ഫുട്ബോളിന്‍റെ മുഖമായി മാറി'. ഒമർ ലുലു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.