

പാർവതി തിരുവോത്ത്
മമ്മൂട്ടി ചിത്രം കസബയ്ക്കെതിരേ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശം വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ഇന്നും നടി ഇതിന്‍റെ പേരിൽ ചീത്ത കേൾക്കാറുണ്ട്. ഇപ്പോൾ സൈബർ ആക്രമണം രൂക്ഷമായ ആ കാലഘട്ടത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. തനിക്കു നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നതോടെയാണ് സൈബർ ആക്രമണത്തിന്‍റെ ഗൗരവം മനസിലാക്കിയത് എന്നാണ് പാർവതി പറയുന്നത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ മമ്മൂട്ടിയുമായി ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം വളരെ ശാന്തനായിരുന്നെന്നും പാർവതി കൂട്ടിച്ചേർത്തു.
കസബ വിവാദം തന്‍റെ ആരോഗ്യത്തേപ്പോലും ബാധിച്ചു എന്നാണ് പാർവതി പറയുന്നത്. മമ്മൂട്ടി സാറുമായി ഞാൻ സംസാരിച്ചു, അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു, 'നിങ്ങൾ ശാന്തനായിരിക്കാം, എന്നാൽ പുറത്തുള്ളവർ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും ഇറക്കണ്ടേ?' എന്ന്. അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വൈകിയാണ് വന്നത്. അപ്പോഴേക്കും എനിക്കെതിരായ സൈബറാക്രമണം എല്ലാ പരിധിയും ലംഘിച്ചിരുന്നു. പുറത്തിറങ്ങാൻ പോലും ഞാൻ ഭയപ്പെട്ടു. എനിക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ആ കാലം എന്റെ ആരോഗ്യത്തേയും ബാധിച്ചു.
വിവാദത്തിന് ശേഷമാണ് പാർവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്. എന്നാൽ അവാർഡ് വാങ്ങാൻ ചെന്നപ്പോൾ അവിടെ കൂടിനിന്നവർ കൂകിവിളിച്ചെന്നും ആ അനുഭവമാണ് തന്നെ മാറ്റിയത് എന്നാണ് പാർവതി പറയുന്നത്. "ഞാൻ അവാർഡ് വാങ്ങാനായി സ്റ്റേജിലേക്ക് നടന്നു കയറിയപ്പോൾ അവിടെ കൂടിയിരുന്നവർ മുഴുവൻ എന്നെ കൂകി വിളിക്കാൻ തുടങ്ങി. കയ്യടികൾക്ക് പകരം ആ കൂവലുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എല്ലാം 'സ്ലോ ഡൗൺ' ആയതുപോലെ തോന്നി. 'പതുക്കെ നടക്കുക, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തിയാക്കുക' എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ പ്രസംഗം പൂർത്തിയാക്കി, അവിടെ തട്ടി വീണില്ല, സുരക്ഷിതമായി തിരിച്ചിറങ്ങി. സത്യത്തിൽ ആ ഏഴ് മിനിറ്റുകൾ എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്. പതിനായിരക്കണക്കിന് ആളുകൾ ഒന്നിച്ച് നിങ്ങളെ കൂകുമ്പോൾ ഒന്നുകിൽ നിങ്ങൾ തളർന്നു ഇല്ലാതാകും, അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് ഉരുക്കുപോലെ ഉറച്ചതാകും. ആ അനുഭവം എന്റെ ഡി.എൻ.എ വരെ മാറ്റിമറിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഞാൻ അതിജീവിച്ചു. ആ കുറച്ച് വർഷങ്ങൾ എന്നെ തകർക്കാൻ നോക്കിയെങ്കിലും, സത്യത്തിൽ അവയാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ 'ഞാൻ' എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്.'- പാർവതി പറഞ്ഞു.