

ദുല്‍ഖര്‍ സല്മാൻ
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ "കാന്ത' പ്രേക്ഷകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും വലിയ ചര്‍ച്ചയായി വിജയ കുതിപ്പ് തുടരുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനവും കൈയ്യടിനേടുകയാണ് . ടി.കെ. മഹാദേവന് എന്ന കഥാപാത്രമായി ദുല്‍ഖര്‍ അക്ഷരാർഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുമ്പോള്‍ ശ്രദ്ധേയമാകുന്നത് ദുല്‍ഖര്‍ തന്റെ കരിയറില്‍ അഭിനയിച്ച പീരീഡ് ഡ്രാമകളിലെ നായക കഥാപാത്രങ്ങളാണ്. കഴിഞ്ഞു പോയ കാലത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുമ്പോള്‍ ഈ നടന് അതിന് നല്കുന്ന വിശ്വസനീയതയും കയ്യടക്കവും എടുത്തു പറയേണ്ടതാണ്. 2014 ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തു വന്ന 'ഞാന്‍' എന്ന ചിത്രത്തിലാണ് ദുല്‍ഖറിനെ ആദ്യമായി ഒരു പീരീഡ് ഡ്രാമയില്‍ നായകനായി കണ്ടത്. അതിലെ കെടിഎന്‍ കോട്ടൂര്‍, രവി ചന്ദ്രശേഖര്‍ എന്നീ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന കഥാപാത്രങ്ങളെ അതിമനോഹരമായി തന്നെ ദുല്‍ഖര്‍ പകര്‍ന്നാടി. സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരവും വിപ്ലവകാരിയുമായിരുന്ന കെ ടിഎന്‍ കോട്ടൂരിന് ദുല്‍ഖര്‍ നല്കിയ ശരീര ഭാഷ ഏറെ ശ്രദ്ധേയമായിരുന്നു.
2018 ല്‍ എത്തിയ തെലുങ്ക് ചിത്രം 'മഹാനടി'യില്‍ ജമിനി ഗണേശന് ആയി ദുല്‍ഖര്‍ കാഴ്ച്ചവെച്ചതും അമ്പരപ്പിക്കുന്ന പ്രകടനമാണ്. ബയോഗ്രഫിക്കല്‍ ഡ്രാമ കൂടിയായ ചിത്രത്തില്‍ ജമിനി ഗണേശന് എന്ന നടനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ദുല്‍ഖര്‍ സ്ക്രീനില്‍ തിളങ്ങിയപ്പോള്‍, നായികാ പ്രാധാന്യമുള്ള ചിത്രമായിട്ടു കൂടി, അതില്‍ ദുല്‍ഖര്‍ നേടിയ പ്രശംസക്ക് കണക്കില്ല. 1960 - 70 കാലഘട്ടത്തിലെ സിനിമാ താരമായാണ് ദുല്‍ഖര്‍ വെള്ളിത്തിരയില്‍ ജീവിച്ചു കാണിച്ചത്. ശേഷം, 2021 ല്‍ എത്തിയ മലയാള ചിത്രം കുറുപ്പില്‍ സുകുമാര കുറുപ്പ് ആയും, 2022 ലെ തെലുങ്ക് ചിത്രം 'സീതാരാമ'ത്തിലെ ലെഫ്റ്റനന്റ് റാം ആയും, കഴിഞ്ഞ വര്‍ഷമെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ലെ ബാങ്ക് മാനേജര്‍ ഭാസ്കര്‍ കുമാര്‍ ആയും ദുല്‍ഖര്‍ നടത്തിയത് ഒരേ സമയം ജനപ്രിയവും നിരൂപക പ്രശംസയും നേടിയ പ്രകടനങ്ങള്‍.
ഇപ്പോള്‍ 'കാന്ത'യില്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവുമായി ദുല്‍ഖര്‍ കയ്യടി നേടുമ്പോള്‍, പീരീഡ് ചിത്രങ്ങളിലെ ഈ നടന്റെ നായക കഥാപാത്രങ്ങളും അവയുടെ പൂര്‍ണ്ണതയും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയാണ്. എന്ത് കൊണ്ടാണ് ഇത്തരം കഥാപാത്രങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍ ഭദ്രമാകുന്നത് എന്നതാണ് ചര്‍ച്ചകളുടെ ഏറ്റവും പ്രസക്തമായ ഭാഗം. ഇത്തരം കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുമ്പോള്‍, അവയെ വിശ്വനീയമാക്കാന്‍ ഒരു നടന് കൊണ്ട് വരേണ്ട അച്ചടക്കം, ശരീര ഭാഷ, മാനറിസങ്ങള്‍ എന്നിവയെല്ലാം അതിസൂക്ഷ്മമമായാണ് ദുല്‍ഖര്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്നത്. അതിന് വേണ്ടി കഠിനമായ പരിശ്രമം എടുക്കുമ്പോള്‍ തന്നെ, അത് പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യാത്ത തരത്തില്‍ സ്വാഭാവികമായും, അനായാസമായും സ്ക്രീനിലെത്തിക്കാനും ദുല്‍ഖര്‍ സല്മാന് എന്ന നടന് സാധിക്കുന്നു. കാന്തയുടെ ട്രെയ്ലർ ലോഞ്ചില്‍ റാണ ദഗ്ഗുബതി പറഞ്ഞത് പോലെ, തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഒരു പീരീഡ് ഡ്രാമ ഒരുക്കുമ്പോള്‍ നായകനായി ഏതൊരു സംവിധായകന്റെയും മനസ്സില്‍ തെളിയുന്ന ആദ്യ മുഖമായി ദുല്‍ഖര്‍ മാറുന്നു എന്നത്, അയാള്‍ ഇത്തരം കഥാപാത്രങ്ങള്‍ക്ക് നല്കുന്ന പൂര്‍ണ്ണതക്കും വിശ്വസനീയതക്കും കൂടി ലഭിക്കുന്ന അംഗീകാരമാണ്.
മലയാളത്തിലും, തമിഴിലും തെലുങ്കിലും ആയി വ്യത്യസ്ത ഭാഷകളിലാണ് ദുല്‍ഖര്‍ ഈ മികവ് പ്രകടിപ്പിക്കുന്നത് എന്നതും അമ്പരപ്പിക്കുന്ന വസ്തുതയാണ്. ഓരോ ഭാഷയും അവിടുത്തെ സംസ്കാരവും അവിടുത്തെ ആളുകളുടെ ശരീര ഭാഷയും വരെ മറ്റൊന്നില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണെന്നിരിക്കെ, അതിനെയെല്ലാം ഒരു നടന് അനായാസമായി അവതരിപ്പിച്ചു ഫലിപ്പിക്കുന്നു എന്നത്, ആ നടന്റെ അസാമാന്യ പ്രതിഭയും തന്റെ ജോലിയോട് നീതി പുലര്‍ത്താനുള്ള കഠിനമായ പരിശ്രമവുമാണ് കാണിച്ചു തരുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് 'കാന്ത' നിര്‍മ്മിച്ചത്. ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചതും വേഫറെര്‍ ഫിലിംസ് തന്നെയാണ്. 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന് ആന്റണി ഗോണ്‍സാല്‍വേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സായ് കൃഷ്ണ ഗഡ്വാള്, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ - ശ്രാവണ്‍ പലപര്‍ത്തി