ന്യൂഡൽഹി: ആദിപുരുഷ് എന്ന സിനിമയിലെ രാമന്‍റെ മീശയും ലക്ഷ്മണന്‍റെ താടിയും സീതയുടെ വസ്ത്രധാരണ രീതിയുമെല്ലാം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി.
ഹെയർ സ്റ്റൈൽ അടക്കമുള്ള ഇത്തരം കാര്യങ്ങളിലൊക്കെ ഇതിഹാസത്തിൽ കൃത്യമായി നിർവചിച്ചിട്ടുള്ള വ്യക്തമായ പ്രതിച്ഛായകളാണ് വിശ്വാസികളുടെ മനസിലുള്ളത്. ഇതിൽ മാറ്റം വരുത്തുന്നത് തടയണമെന്നാണ് ഹിന്ദു സേന എന്ന സംഘടനയുടെ ദേശീയ പ്രസിഡന്‍റ് എന്നവകാശപ്പെടുന്നയാൾ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്.
രാമായണത്തിൽ നിന്നു വ്യത്യസ്തമായ കഥാസന്ദർഭങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതെല്ലാം ഭരണഘടനയുടെ 26ാം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നാണ് ആരോപണം.
നേരത്തെയും ചില ഹിന്ദു സംഘടനകളും അയോധ്യ രാമ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയും കഥാപാത്രങ്ങളുടെ രൂപത്തെപ്പറ്റി വിമർശനം ഉന്നയിച്ചിരുന്നു.
നേപ്പാളിനും എതിർപ്പ്
ഇതിനിടെ, സീത ഇന്ത്യയുടെ മകളാണെന്ന സിനിമയിലെ പരാമർശത്തിനെതിരേ നേപ്പാളിൽനിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്. സീത ഇന്ത്യയുടെ മകളല്ലെന്നും, നേപ്പാൾ സ്വദേശിനിയായിരുന്നു എന്നുമാണ് കാഠ്മണ്ഡു മേയർ ബലേൻ ഷാ അവകാശപ്പെടുന്നത്.
തെറ്റായ ഡയലോഗ് സിനിമയിൽ നിന്നു നീക്കിയില്ലെങ്കിൽ ആദിപുരുഷ് കാഠ്മണ്ഡുവിലെ എല്ലാ തിയെറ്ററുകളിലും നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, നേപ്പാളിൽ സിനിമയുടെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ഇന്ത്യയ്ക്കൊപ്പം നേപ്പാളിലും വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.