ജീവിതത്തിലെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ബോളിവുഡ് താരമാണു പ്രീതി സിന്‍റ. ഇപ്പോഴിതാ മുംബൈയിൽ വച്ചുണ്ടായ ദുരനുഭവങ്ങളെക്കുറിച്ചു പ്രീതി തുറന്നു പറഞ്ഞിരിക്കുന്നു. ഐപിഎല്ലിൽ പഞ്ചാബിന്‍റെ ഉടമയായ പ്രീതി അടുത്തിടെ നഗരത്തിലെത്തിയപ്പോഴുണ്ടായ അനുഭവങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
പ്രീതിയുടെ മകൾ ജിയയുടെ ഫോട്ടൊ എടുക്കാൻ ഒരു സ്ത്രീ ശ്രമിച്ചു. അതിനെ എതിർത്തപ്പോൾ, ആ സ്ത്രീ കുഞ്ഞിന്‍റെ കവിളിൽ ചുംബിച്ചു കൊണ്ട് ക്യൂട്ട് ബേബി എന്നു പറയുകയുണ്ടായി എന്നാണു പ്രീതി പറഞ്ഞത്. പെട്ടെന്നു പ്രതികരിക്കണമെന്നു തോന്നിയെങ്കിലും അതിനു മുതിർന്നില്ലെന്നും പ്രീതി പറയുന്നു.
വിമാനത്താവളത്തിലേക്കു പോകാൻ ഇറങ്ങുമ്പോഴുണ്ടായ മറ്റൊരു അനുഭവം കൂടി പ്രീതി പങ്കുവച്ചിട്ടുണ്ട്. ഭിന്നേശേഷിക്കാരനായ ഒരാൾ പണത്തിനായി പ്രീതിയെ സമീപിച്ചു. എന്നാൽ അപ്പോൾ പണമായി ഒന്നും കൈയിലുണ്ടായിരുന്നില്ല. ക്രെഡിറ്റ് കാർഡ് മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാൽ പണം നൽകാത്തതിനാൽ ക്ഷുഭിതനായി അയാൽ കാറിനു പിന്നാലെ പാഞ്ഞു വരികയായിരുന്നു. അവിടെയുണ്ടായിരുന്ന ഫോട്ടൊഗ്രഫർമാർ അതൊരു തമാശയായി കരുതി ഫോട്ടൊ എടുക്കുക മാത്രമാണു ചെയ്തതെന്നും പ്രീതി പറയുന്നു. ഈ അനുഭവത്തിന്‍റെ വീഡിയോയും പ്രീതി പങ്കുവച്ചിട്ടുണ്ട്.
തന്നെയൊരു മനുഷ്യസ്ത്രീയായും അമ്മയായും കരുതിയതിനു ശേഷം മാത്രം സെലിബ്രിറ്റിയായി കണ്ടാൽ മതിയെന്നും പ്രീതി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.