

പ്രിയദർശനും മോഹൻലാലും
തന്‍റെ നൂറാമത്തെ ചിത്രത്തിൽ മോഹൻലാൽ നായകനാകുമെന്ന് സംവിധായകൻ പ്രിയദർശൻ. ഈ വർഷം നവംബറിൽ ചിത്രത്തിന്‍റെ നിർമാണം ആരംഭിക്കും. സംഗീതത്തിന്‍റെ പശ്ചാത്തലത്തിൽ ആക്ഷനുൾപ്പെടെയുള്ള വാണിജ്യ സിനിമയാണ് നൂറാമതായി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിസൽ 12 പാട്ടുകളുണ്ടായിരിക്കുമെന്നും പ്രിയദർശൻ വ്യക്തമാക്കി. സംഗീതജ്ഞരായ അച്ഛന്‍റെയും മകന്‍റെയും കഥയാണ് പറയുന്നത്. സിനിമയിൽ മോഹൻലാലിന്‍റെ അച്ഛന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായുള്ള നടനെ തെരഞ്ഞു കൊണ്ടിരിക്കുകയാണ്. കർണാട്ടിക് സംഗീതത്തിന്‍റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും കഥകളിയുടെയും പശ്ചാത്തലമുള്ള ഒരു പുതുമുഖത്തെയാണ് തേടിക്കൊണ്ടിരിക്കുന്നത്. വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇന്നുണ്ടായിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തെ ആ വേഷം ചെയ്യാനായി ക്ഷണിക്കുമായിരുന്നുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
മോഹൻലാൽ നല്ല ഗായകനാണെങ്കിലും അദ്ദേഹത്തോട് തന്‍റെ ചിത്രത്തിൽ പാടാൻ ആവശ്യപ്പെടില്ലെന്നും ചിത്രത്തിലെ നായകകഥാപാത്രം കർണാടിക് സംഗീതമാണ് അതിമനോഹരമായി കൈകാര്യം ചെയ്യുന്നതെന്നും പ്രിയദർശൻ പറഞ്ഞു. ആശീർവാദ് സിനിമാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബിനു ജോർജ് അലങ്കാണ്ടർ ആണ് സഹ നിർമാതാവ്. ആശീർവാദ് സിനിമാസ് നിർമിക്കുന്ന മുപ്പത്തെട്ടാമത്തെ ചിത്രമായിരിക്കുമത്. പ്രിയദർശൻ ആദ്യമായി സംവിധാനം ചെയ്ത പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. അതേ നടൻ തന്നെയാണ് നൂറാമത്തെ ചിത്രത്തിലും നായകനാകുന്നത്. അത് മറ്റാർക്കും ഭേദിക്കാനാകാത്ത റെക്കോഡാണെന്നും പ്രിയദർശൻ.