രാജ് കുന്ദ്രയ്ക്കെതിരായ കേസ് ബോധപൂർവം നീട്ടിക്കൊണ്ടു പോകുന്നു: അഭിഭാഷകൻ
മുംബൈ: വ്യവസായിയും നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്കെതിരായ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും, അതുകൊണ്ടാണ് പ്രോസിക്യൂഷൻ നടപടിക്രമങ്ങൾ ബോധപൂർവം നീട്ടുക്കൊണ്ടു പോകുന്നതെന്ന് കുന്ദ്രയുടെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ.
2021ൽ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നെങ്കിലും കേസ് ഇപ്പോഴും തുടരുകയാണ്. വിചാരണ നടപടികൾ വേഗത്തിലാക്കാൻ പ്രതിഭാഗം നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രോസിക്യൂഷൻ മുടന്തൻ ന്യായം പറഞ്ഞ് ഇതു പരമാവധി നീട്ടിയെടുക്കുകയാണെന്ന് പാട്ടീൽ ആരോപിച്ചു.
കുന്ദ്രയുടെ മൗലികാവകാശങ്ങൾ പോലും ലംഘിക്കുന്ന തരത്തിലാണ് പ്രോസിക്യൂഷന്‍റെ സമീപനമെന്നും പാട്ടീൽ. ഇത്തരത്തിൽ മനഃപൂർവം വൈകിക്കുന്ന കേസുകൾ കൂടിയാണ് രാജ്യത്തെ കെട്ടിക്കിടക്കുന്ന കേസുകൾ വർധിക്കാനും നിരപരാധികൾക്ക് നീതി വൈകാനും കാരണമാകുന്നത്. മാധ്യമങ്ങൾക്കു മുന്നിൽ രാജ് കുന്ദ്രയ്ക്കെതിരേ വലിയ ആരോപണങ്ങൾ ഉന്നയിച്ച അന്വേഷണ ഏജൻസികൾക്ക് എന്തുകൊണ്ടാണ് കോടതിയിൽ അതൊന്നും തെളിയിക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പ് ബോംബെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാനാണ് കുന്ദ്രയെ താൻ ഉപദേശിച്ചിരിക്കുന്നതെന്നും പാട്ടീൽ വ്യക്തമാക്കി. പോൺ വീഡിയോ നിർമിച്ചെന്ന കേസാണ് കുന്ദ്രയ്ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഇതെത്തുടർന്ന് ജയിലിൽ കിടന്ന കാലയളവിലെ അനുഭവങ്ങൾ മുൻനിർത്തി കുന്ദ്ര തന്നെ നിർമിച്ച് നായകനായി അഭിനയിച്ച യുടി 69 എന്ന സിനിമയും കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.
കേസ് വന്നതോടെ കുന്ദ്രയും ശിൽപ്പയും വേർപിരിയുകയാണെന്നു പോലും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ, പ്രതിസന്ധി ഘട്ടത്തിൽ ഉടനീളം കുന്ദ്രയ്ക്കൊപ്പം ഉറച്ചു നിന്ന ശിൽപ്പ, ജീവചരിത്രപരമായ സിനിമയുടെ നിർമാണത്തിനും പൂർണ പിന്തുണ നൽകിയിരുന്നു.