

ആർഎസ്എസ് ആസ്ഥാനത്ത് രൺവീർ സിങ്; ഹെഗ്ഡേവാർ, ഗോൾവാൾക്കർ സ്മൃതി മന്ദിരങ്ങളിൽ പുഷ്പാർച്ചന
ധുരന്ധർ 2ന്‍റെ വൻ വിജയത്തിനു പിന്നാലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തി ബോളിവുഡ് താരം രൺവീർ സിങ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. ആർഎസ്എസ് സ്ഥാപകൻ ഹെഗ്ഡേവാർ, സർ സംഘചാലക് ആയിരുന്ന എം.എസ്. ഗോൾവാൾക്കർ എന്നിവരുടെ സ്മൃതിമന്ദിരങ്ങളിൽ രൺവീർ പുഷ്പാർച്ചന നടത്തി.
മോഹൻ ഭാഗവതുമായി ധുരന്ധർ 2നെ കുറിച്ച് താരം ചർച്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ആർഎസ്എസ് സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് നേതാക്കൾ രൺവീറിന് വിശദമാക്കിക്കൊടുത്തു. ധുരന്ധർ 2 ആഗോളബോക്സ് ഓഫിസിൽ1680 കോടി രൂപ കളക്ഷൻ നേടി മുന്നേറുകയാണ്.
മൂന്നു മാസത്തെ ഇടവേളയിലാണ് ധുരന്ധറിന്‍റെ രണ്ടു ഭാഗങ്ങൾ തിയെറ്ററിലെത്തിയത്. പാക്കിസ്ഥാനിലെത്തുന്ന ഇന്ത്യൻ അണ്ടർ കവർ ഏജന്‍റ് ആയാണ് ചിത്രത്തിൽ രൺവീർ അഭിനയിക്കുന്നത്. ആഗോളതലത്തിൽ കുതിച്ചു കയറുമ്പോഴും ധുരന്ധർ പ്രോപ്പഗാണ്ട സിനിമയാണെന്ന വിമർശനം ഉയർന്നിരുന്നു. ഈ ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ് രൺവീറിന്‍റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച.