

എംഎസ് – എ ലെഗസി ഓൺ സ്ക്രീൻ
ഇന്ത്യൻ സംഗീതലോകത്തെ അതികായയും ഭാരതരത്ന ജേത്രിയുമായ എം.എസ്. സുബ്ബുലക്ഷ്മിയുടെ ഐതിഹാസികമായ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. 'എംഎസ് – എ ലെഗസി ഓൺ സ്ക്രീൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം.എസ്. സുബ്ബുലക്ഷ്മിയായി അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
എം.എസ്. സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാഡമിയിൽ നടത്തിയ ചടങ്ങിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ആത്മാവിന്‍റെ ഭാഗമായി മാറിയ ശബ്‍ദമായിരുന്നു എം.എസ്. സുബ്ബുലക്ഷ്മിയുടേത്. അവരുടെ സംഗീതം ഭാഷ, ഭൂമിശാസ്ത്രം, തലമുറകൾ എന്നിവയ്ക്കപ്പുറത്തേക്ക് വളർന്ന അസാധാരണ പ്രതിഭാസമായിരുന്നു. അവരുടെ ശബ്‍ദം ദശലക്ഷക്കണക്കിന് ആളുകളുടെ ഭക്തിക്കു പ്രതീകമായപ്പോൾ, അവരുടെ ജീവിതം ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറി. വിടപറഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, അവരുടെ സംഗീതം വീടുകളിലും ക്ഷേത്രങ്ങളിലും സംഗീത കച്ചേരികളിലും തലമുറകളുടെ ഹൃദയങ്ങളിലും തുടർന്നും ജീവിക്കുന്നു.
ഇത്രയും വലിയൊരു ഇതിഹാസത്തെ വെള്ളിത്തിരയിൽ എത്തിക്കുക എന്നത് അത്യധികം അക്ഷമയും പരിശ്രമവും നിറഞ്ഞ ഒരു യാത്രയായിരുന്നു എന്ന് അണിയറ പ്രവർത്തകർ. അവരുടെ കഥ അർഹിക്കുന്ന ആദരവോടും സത്യസന്ധതയോടും കൂടി അവതരിപ്പിക്കുന്നതിന് ആവശ്യമായ അവകാശങ്ങൾ, അനുമതികൾ, സാഹിത്യ സ്രോതസ്സുകൾ, കുടുംബബന്ധങ്ങൾ എന്നിവ സമാഹരിക്കുന്നതിന് വർഷങ്ങളോളം അസാധാരണമായ ശ്രമം നടത്തിയിട്ടുണ്ട്.
എം.എസ്. സുബ്ബുലക്ഷ്മിയുടെ കാലാതീതമായ സംഗീത പാരമ്പര്യത്തെ പുതിയൊരു തലമുറയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഈ വലിയ ചിത്രത്തിന്‍റെ ഏറ്റവും ആവേശകരമായ വശങ്ങളിലൊന്ന്. എം.എസ്. സുബ്ബുലക്ഷ്മിയുടെ കാലാതീതമായ ലോകവും ഇന്നത്തെ തലമുറയും തമ്മിൽ ഒരു സംഗീതത്തിന്‍റെ പാലം നിർമിക്കാനുള്ള അതുല്യമായ അവസരമാണ് അനിരുദ്ധ് ഇതിലൂടെ നൽകുന്നത്. സിനിമയ്ക്കും സംഗീതത്തിനും വളരെ അപ്പുറത്തേക്ക് സാന്നിധ്യമുള്ള ഒരു ഇതിഹാസത്തെ അവതരിപ്പിക്കുക എന്ന അസാധാരണമായ ഉത്തരവാദിത്വമാണ് പുതിയ തലമുറയിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളായ രശ്മിക ഏറ്റെടുക്കുന്നത്. ആ ഇതിഹാസ ശബ്‍ദത്തിന് പിന്നിലെ സ്ത്രീയെ — അവരുടെ വികാരങ്ങൾ, ആഗ്രഹങ്ങൾ, പോരാട്ടങ്ങൾ, ശക്തി, ആത്മീയ യാത്ര എന്നിവയെ പുതിയ തലമുറയിലെ പ്രേക്ഷകരിലേക്ക് അടുപ്പിക്കാൻ രശ്മികയുടെ അഭിനയത്തിലൂടെ ചിത്രം ലക്ഷ്യമിടുന്നു.
ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ സംഗീത സദസുകളെ നിറച്ച ആ ശബ്‍ദം ഇനി വെള്ളിത്തിരയിൽ ഒരു പുതിയ ഇടം കണ്ടെത്തും. എം.എസ്. സുബ്ബുലക്ഷ്മിയുടെ കഥ ഇനി വെറുമൊരു ഓർമയല്ല. അതൊരു സിനിമാറ്റിക് പൈതൃകമായി മാറുകയാണ്.