

രേണു സുധിയും കിച്ചുവും
കിച്ചുവിനോട് തനിക്ക് പിണക്കമില്ലെന്ന് രേണു സുധി. കുറച്ചു കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളേയും തന്നാണ് സുധി ചേട്ടൻ പോയത്. തന്നേക്കൊണ്ട് കഴിയുന്നതുപോലെ രണ്ടു മക്കളേയും നോക്കി. കിച്ചുവിന് ഇപ്പോൾ 22 വയസായെന്നും സ്വന്തമായി അധ്വാനിച്ച് ജീവിക്കാനാവുമെന്നും രേണു പറയുന്നു. സുധിച്ചേട്ടന്‍റെ രക്തത്തിൽ പിറന്ന മക്കളാണ് അവരെന്നും ഒരിക്കലും അവരെ തള്ളിപ്പറയില്ലെന്നും രേണു കൂട്ടിച്ചേർത്തു.
"കുറച്ച് കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളെയും തന്ന ശേഷമാണ് സുധി ചേട്ടൻ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ല. എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളെയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസ്സായി, പ്രായപൂർത്തിയായ മകനാണ്. അവൻ സ്വന്തമായി സമ്പാദിക്കാറായി, അവന്‍ പറയുന്നത് അവന്റെ അഭിപ്രായങ്ങളും കാര്യങ്ങളുമാണ്. എനിക്കതിൽ വിയോജിപ്പോ ആരോടും പിണക്കങ്ങളുമില്ല. ഈ 24ാം തിയതി വരെയും അവനെ ചേർത്തിപിടിച്ചിട്ട് പിന്നെ പെട്ടെന്നെന്താണ് ചേർത്തുപിടിച്ചില്ലെന്നു പറയുന്നത്. അതൊക്കെ വെറുതെയാണ്. എന്നെക്കൊണ്ട് പറ്റുന്നപോലെ നോക്കിയിട്ടുണ്ട്, വളർത്തിയിട്ടുണ്ട്. അവന് പ്രായപൂർത്തിയായി സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കാം. എനിക്ക് റിഥപ്പനു വേണ്ടി ജീവിക്കണം, ആറ് വയസ്സേ ആയിട്ടുള്ളൂ. സുധിച്ചേട്ടന്റെ രക്തത്തിൽ പിറന്ന എന്റെ രണ്ട് മക്കളാണ് അവർ, അവരെ ഒരിക്കലും തള്ളി പറയില്ല." - രേണു സുധി പറഞ്ഞു.
കഴിഞ്ഞ ദിവസം സഹോദരൻ റിഥപ്പനെ ഇനി കാണാൻ പറ്റുമോ എന്ന് പേടിയുണ്ട് എന്ന് കിച്ചു പറഞ്ഞിരുന്നു. അതിനു രേണു സുധി മറുപടി നൽകി. "ആരാണ് റിഥപ്പനെ കാണാൻ അനുവദിക്കാത്തത്, അങ്ങനെയൊന്നും ഉണ്ടാകില്ല. കിച്ചുവിനെ കുറ്റം പറഞ്ഞവരാണ് ചേർത്തുപിടിക്കുന്നത്. അവർക്കൊക്കെ റീച്ച് ആണ് വേണ്ടത്. കിച്ചു ഇപ്പോൾ സ്വന്തമായി സമ്പാദിക്കുന്നുണ്ട്, സന്തോഷമായി ജീവിക്കട്ടെ."
"ഞാൻ ആരെയും വഴക്കു പറഞ്ഞിട്ടില്ല, തല്ലിയിട്ടുമില്ല. സ്കൂളിൽ പോകാതെ സുധി ചേട്ടന്‍റെ കൂടെ ഷൂട്ടിനു പോകുന്നതുകൊണ്ടാണ് വഴക്കു പറഞ്ഞത്. അതും സുധിച്ചേട്ടനോടാണ് വഴക്കായി പറഞ്ഞത്. ഇന്നേ വരെ കിച്ചുവിനെ തല്ലിയിട്ടില്ല"- രേണു പറയുന്നു. ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ താൻ നിർത്തില്ലെന്നും രേണു വ്യക്തമാക്കി. പണം വരുന്ന വഴി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? ഞാൻ ജോലി ചെയ്ത് ഉണ്ടാക്കുന്ന പൈസയാണ്.- എന്നാണ് രേണു പറഞ്ഞത്.