
സാന്ദ്ര തോമസ്.
File photo
കൊച്ചി: പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക തള്ളിയതിനെതിരേ നിര്‍മാതാവ് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയില്‍ ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ അവകാശപ്പെടുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈ ലോയ്ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.
സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കണമെങ്കില്‍ മൂന്നിലേറെ സിനിമകള്‍ നിര്‍മിച്ചിരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസിന്‍റെ രണ്ട് പത്രികകളും വരണാധികാരി തള്ളിയത്. തുടര്‍ന്ന് ഏറെ നേരം വാക്ക് തര്‍ക്കമുണ്ടായി.
ഒടുവില്‍, പറഞ്ഞതു പോലെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു കാര്യങ്ങളാണ് എറണാകുളം സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സാന്ദ്ര ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ബൈലോ പ്രകാരം ഓഫിസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സ്ഥിരാംഗമാവണം, ഒപ്പം മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം. തന്‍റെ പേരില്‍ മൂന്നിലേറെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടെന്നും, മത്സരിക്കാന്‍ യോഗ്യയാണെന്നും സാന്ദ്ര പറയുന്നു.
പത്രിക തള്ളിയ നടപടി സ്റ്റേ ചെയ്യണമമെന്നാണ് ഹർജിയിലെ ആവശ്യം. വരണാധികാരിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഒരേ വരണാധികാരിയെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര.
എന്നാല്‍, ജനാധിപത്യപരമായി ഏത് തെരഞ്ഞെടുപ്പിനും വരണാധികാരി ഉണ്ടാകുമെന്നും, സാന്ദ്ര തോമസിന് അറിവില്ലായ്മയാണെന്നും പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.