
സാന്ദ്രാ തോമസ്
കൊച്ചി: കേരള ഫിലിം പ്രൊഡ‍്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള നിർമാതാവ് സാന്ദ്രാ തോമസിന്‍റെ പത്രിക തള്ളി. പ്രസിഡന്‍റ്, ട്രഷറർ, എക്സിക‍്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങളിലേക്കുള്ള പത്രികയാണ് തള്ളിയിരിക്കുന്നത്.
3 സിനിമകളെങ്കിലും നിർമിച്ചാൽ മാത്രമെ അസോസിയേഷന്‍റെ മുഖ‍്യ സ്ഥാനത്തേക്ക് ഒരു മെമ്പറിന് മത്സരിക്കാൻ സാധിക്കുയെന്ന നിയമാവലി ചൂണ്ടിക്കാട്ടിയായിരുന്നു വരണാധികാരി പത്രിക തള്ളിയത്. സാന്ദ്രാ തോമസ് രണ്ടു സിനിമകൾ മാത്രമെ നിർമിച്ചിട്ടുള്ളുവെന്നായിരുന്നു വരണാധികാരി പ്രതികരിച്ചത്.
ഇതേത്തുടർന്ന് പ്രതിഷേധം അറിയിച്ച സാന്ദ്രാ തോമസും വരണാധികാരിയും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരേയുണ്ടായത് നീതി നിഷേധമാണെന്നും അനധികൃതമായ നിയമനമാണ് വരണാധികാരിയുടെതെന്നും സാന്ദ്രാ തോമസ് ആരോപിച്ചു.
തന്‍റെ പേരിൽ ഒൻപത് സിനിമകൾ സെൻസർ ചെയ്തിട്ടുണ്ടെന്നും റിട്ടേണിങ് ഓഫീസർ അവരുടെ ആളാണെന്ന് വ‍്യക്തമായെന്നും വിഷയം നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് പറഞ്ഞു.