

മോഹൻലാൽ, സന്തോഷ് നായർ, സുരേഷ് ഗോപി
നടൻ സന്തോഷ് നായരുടെ അപ്രതീക്ഷിത വേർപാട് സിനിമാലോകത്തെ ആകെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പടെ നിരവധി പേരാണ് നടന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കോളെജിൽ തന്‍റെ ജൂനിയറായിരുന്നു സന്തോഷ് എന്നാണ് മോഹൻലാൽ കുറിച്ചത്. അക്കാലം മുതൽ തന്‍റെ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ കുറിച്ചു.
"ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്‍റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്‍റെയുടമ. സന്തോഷിന്‍റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍."- മോഹൻലാൽ കുറിച്ചു.
തന്‍റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനാണ് സന്തോഷ് എന്നാണ് സുരേഷ് ഗോപി കുറിച്ചത്. "വെറുമൊരു ബന്ധുവിനോ സുഹൃത്തിനോ ഉപരിയായി, എന്റെ ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായ ഒരാളായിരുന്നു സന്തോഷ്. പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്ക് അപ്പുറമാണ്. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട... ആത്മാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ!" - സുരേഷ് ഗോപി കുറിച്ചു.
സന്തോഷ് അവസാനമായി അഭിനയിച്ച മോഹിനിയാട്ടത്തിലെ ഓർമകളാണ് സുരാജ് വെഞ്ഞാറമൂട് പങ്കുവച്ചത്. "രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നത് ഒരുപാട് വേദന തരുന്ന സന്തോഷ് അണ്ണന്റെ വിയോഗവർത്തയാണ്... ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ അദ്ദേഹം വില്ലൻ വേഷങ്ങളിൽ തിളങ്ങി നില്കുകയായിരുന്നു... കൂടെ അഭിനയിച്ചു തുടങ്ങിയപ്പോൾ ആണ് ഇത്രയും രസികൻ ആയ ഒരാൾ ആയിരുന്നോ ഇദ്ദേഹമെന്നു അത്ഭുതം തോന്നിയത്.. എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ചിരിപ്പിച്ചു കൊണ്ടേയിരിക്കും...അവസാനം മോഹിനിയാട്ടമാണ് ഒരുമിച്ച് ചെയ്ത സിനിമ... ആ സിനിമയുടെ സെറ്റിലും അദ്ദേഹത്തിന്റെ ഒപ്പം പങ്കിട്ട നിമിഷങ്ങൾ എല്ലാം പൊട്ടിച്ചിരികളുടേതായിരുന്നു... അത്യധികം വേദനയോടെ വിട"- സുരാജ് കുറിച്ചു.