ഇളയരാജയെ പൂട്ടിയ പെരിയരാജ; കോപ്പിറൈറ്റ് യുദ്ധം ജയിച്ച് സരിഗമ ഇന്ത്യ

134 സിനിമകളിലെ പാട്ടുകൾ സംഗീതസംവിധായകൻ ഇളയരാജ ഉപയോഗിക്കാൻ പാടില്ലെന്ന് കോടതി വിധി
Saregama India vs Ilayaraja copyright case

ഇളയരാജ

File photo

Updated on

ന്യൂഡൽഹി: സരിഗമ ഇന്ത്യ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നു സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നു കോടതി നിർദേശിച്ചു. ആമസോൺ മ്യൂസിക്, ഐറ്റ്യൂൺസ്, ജിയോ സാവൻ തുടങ്ങി വിവിധ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തെന്നാണ് സരിഗമയുടെ ഹർജിയിൽ പറയുന്നത്. ഇതു പകർപ്പവകാശ നിയമത്തിന്‍റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

1976നും 2001നും ഇടയിൽ വിവിധ സിനിമാ നിർമാതാക്കളുമായി ഒപ്പിട്ട കരാറുകൾ പ്രകാരം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 134 സിനിമകളിലെ ഗാനങ്ങളുടെ പൂർണ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ വാദിച്ചു. ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്ന ഇളയരാജയുടെ വാദം കോടതി പരിഗണിച്ചില്ല.

1957ലെ പകർപ്പവകാശ നിയമ പ്രകാരം, ഒരു സിനിമയ്ക്ക് വേണ്ടി നിർമിക്കുന്ന ഗാനങ്ങളുടെ ആദ്യ ഉടമസ്ഥാവകാശം അതിന്‍റെ നിർമാതാവിനായിരിക്കും. നിർമാതാക്കളിൽ നിന്ന് ഈ അവകാശം സരിഗമ നിയമപരമായി വാങ്ങിയതാണെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. ഇളയരാജയുടെ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ഇളയരാജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ അടുത്ത വാദം ഏപ്രിൽ മാസത്തിൽ നടക്കും.

നേരത്തേ, താൻ ഈണം നൽകിയ ഗാനങ്ങൾ തന്‍റെ അനുമതിയില്ലാതെ ഗാനമേളകളിലടക്കം പാടരുതെന്ന് ഇളയരാജ നിർദേശിച്ചിരുന്നു. 2017ൽ എസ്.പി. ബാലസുബ്രഹ്മണ്യം, എസ്.പി. ചരൺ, കെ.എസ്. ചിത്ര എന്നിവർ അനുമതിയില്ലാതെ തന്‍റെ ഗാനം പാടിയെന്ന് ആരോപിച്ച് ഇവർക്കെതിരേ ഇളയരാജ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com