

സരിഗയ്ക്ക് കൈ കൊടുക്കാതിരുന്നതല്ല, അതൊരു വലിയ തെറ്റിദ്ധാരണ; മാപ്പ് പറഞ്ഞെന്ന് ശങ്കർ
കഴിഞ്ഞ ദിവസമാണ് നടൻ ശങ്കറിന്‍റെയും നടിയും മിമിക്രി താരവുമായ കലാഭവൻ സരിഗയുടെയും ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. അവാർഡ് ദാനച്ചടങ്ങിൽ ഹസ്തദാനത്തിനായി സരിഗ കൈ നീട്ടിയപ്പോൾ ശങ്കർ കൈ കൊടുക്കാൻ വിസമ്മതിക്കുന്നതായിരുന്നു വിഡിയോ. പിന്നാലെ നടനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഇപ്പോൾ അതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശങ്കർ. താൻ കൈ കൊടുക്കാൻ വിസമ്മതിച്ചു എന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും, സരിഗയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നുമാണ് വിഡിയോ സന്ദേശത്തിലൂടെ ശങ്കർ വ്യക്തമാക്കുന്നത്.
സിനിമയിൽ വന്നിട്ട് 45 വർഷമായെന്നും, ഇതുവരെ താൻ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സംഭവം വൈറലായതോടെ താൻ സരിഗയെ വിളിച്ച് മാപ്പ് പറഞ്ഞെന്നും വിഡിയോയിൽ ശങ്കർ വ്യക്തമാക്കി.
"രണ്ടു മൂന്നു ദിവസം മുൻപ് ചങ്ങമ്പുഴ പാർക്കിൽ ഒരു പരിപാടി നടന്നു. അവിടെ വച്ച് നടന്ന ചടങ്ങിൽ എനിക്ക് ‘ദ്രോണ അവാർഡ്’ ലഭിച്ചിരുന്നു. എന്നെ കൂടാതെ നിരവധി കലാകാരന്മാർ അവിടെയുണ്ടായിരുന്നു, അവർക്കും അവാർഡുകൾ ലഭിച്ചു. അതിൽ കലാഭവൻ സരിഗക്കും ഒരു അവാർഡ് ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ അവർക്ക് കൈ കൊടുത്തില്ല എന്ന തരത്തിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. സത്യത്തിൽ അതൊരു വലിയ തെറ്റിദ്ധാരണ ആണ്. വിനയൻ സാർ അവാർഡ് നൽകിയ ശേഷം സരിഗ എനിക്ക് കൈ തരാൻ തുടങ്ങിയിട്ട് എന്‍റെ കാല് തൊട്ട് നമസ്കരിക്കാൻ വരികയും അവർ കാല് പിടിക്കാൻ ആഞ്ഞപ്പോൾ ഞാൻ കൈകൾ ചേർത്തുപിടിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തത്. അതാണ് ഞാൻ ഉദേശിച്ചത് അല്ലാതെ കൈ കൊടുക്കാതിരുന്നതല്ല. ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണത്തിനൊന്നും വരുന്നില്ല.
സിനിമയിൽ വന്നിട്ട് ഇപ്പോൾ പത്തു 45 വർഷത്തോളമായി. ഇതുവരെ ഞാൻ ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ല, എല്ലാവരോടും സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഏതായാലും ഇതൊരു ദൗർഭാഗ്യകരമായ പ്രചാരണമായിപ്പോയി. അതൊരു തെറ്റിദ്ധാരണയാണ്. ഇന്നലെ ഞാൻ സരിഗയെ വിളിച്ചിരുന്നു. ഞങ്ങൾ കുറച്ചുനേരം സംസാരിക്കുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു. ഞാൻ അവരോട് സോറിയും പറഞ്ഞു. എല്ലാവർക്കും നന്ദി.’’- ശങ്കർ പറഞ്ഞു.