

ലൈംഗികാതിക്രമവും സാമ്പത്തിക ചൂഷണം നടത്തിയെന്നാരോപിച്ച് നടൻ ഷിയാസ് കരീമിനെതിരേ യുവതി പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് ഷിയാസ് കരീം. ഇതൊരു വ്യാജ പരാതിയാണെന്നും തനിക്കെതിരേ കേസ് കൊടുത്ത സ്ത്രീ 60 വയസ് പ്രായമുള്ളയാളാണെന്നുമാണ് ഷിയാസിന്‍റെ പ്രതികരണം.
"എന്‍റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണിവർ. വിഷയത്തിൽ കുടുംബം എനിക്കൊപ്പമുണ്ട്. 60 വയസുള്ള ഒരു സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്‍റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്. ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപെഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുൻപേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്.
എന്‍റെ കല്യാണത്തിനും റിസപ്ഷനും അബുദാബിയിലെ പരിപാടിക്കുമെല്ലാം വന്നിട്ടുണ്ട്. എന്നെ അറിയുന്നവർക്കെല്ലാം ആ സ്ത്രീയേയും അറിയാം. കേസുള്ളതു കൊണ്ട് പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എഫ്ഐആർ ഇട്ടോയെന്ന് അറിയില്ല. നിങ്ങൾക്ക് വ്യക്തമാക്കാൻ വേണ്ടി പറഞ്ഞതാണ് ഞാൻ.
എന്‍റെ വീട്ടിൽ നിന്ന് ഇവർ കാശും സ്വർണവും വാങ്ങി കൊണ്ടുപോയിട്ടുണ്ട്. ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും കുറച്ച് പൈസ ട്രാൻസഫർ ചെയ്തിട്ടുമുണ്ട്. ഞാൻ അവരുടെ കോടികൾ പറ്റിച്ചു. ബിസിനസ് ചെയ്യാമെന്ന് വാഗ്ദാനം നൽകി പറ്റിച്ചു എന്നൊക്കെ പറഞ്ഞ് കുറച്ച് നാൾ മുൻപ് ഈ സ്ത്രീ എന്നെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലതൊക്കെ ഇട്ടപ്പോൾ ഞാൻ അവരുടെ പേരിൽ കേസ് കൊടുത്തു.
എന്ത് പ്രശ്നം വന്നാലും ഞാൻ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാവില്ല. അത്രയും ധൈര്യം എനിക്കുണ്ട്. മാത്രമല്ല എന്റെ കുടുംബവും എന്നെ അറിയുന്നവരും സ്നേഹിക്കുന്നവരും കൂടെയുണ്ട്. എന്ത് പ്രശ്നം വന്നാലും ഫൈറ്റ് ചെയ്യും".- ഷിയാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.