ഹണി വി. ജി.
മലയാള സിനിമയും പ്രേക്ഷകരും ഹൃദയത്തിൽ പേറുന്ന ഒരുപാട് കഥകളെയും കഥാപാത്രങ്ങളെയും താരങ്ങളെയും സമ്മാനിച്ച മുംബൈ മഹാനഗരം... സംഗീതത്തിലും നൃത്തത്തിലും ചിത്രകലയിലുമെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ജനനി രമേഷ് എന്ന അഭിനേത്രിയിലൂടെ മലയാളത്തിനു മറ്റൊരു താരത്തെക്കൂടി സമ്മാനിക്കുകയാണ് സിനിമകളുടെ ചരിത്രം പേരുന്ന മുംബൈ. നവാഗത സംവിധായകൻ രാഹുൽ കൈമല സംവിധാനം ചെയ്ത ചോപ്പ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായിക്കഴിഞ്ഞു ജനനി. ചിത്രത്തിലെ മൂന്നു നായികമാരിൽ ഒരാളാണ് ഈ മുംബൈക്കാരി. ജാനകി എന്ന ദരിദ്ര പെൺകുട്ടിയിൽ നിന്നും ഒരു നേരത്തെ വിശപ്പടക്കാൻ നാടക നടിയായി മാറുന്ന സാബിറയായാണ് ജനനി രമേഷ് വെള്ളിത്തിരയിലെത്തുന്നത്.
ചോപ്പിൽ അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്‍റെ അദ്ഭുതത്തിലും ത്രിലില്ലും ആണ് ജനനി രമേഷ് ഇപ്പോഴും. ''ചോപ്പിനു ശേഷം തമിഴിലും മലയാളത്തിലും ധാരാളം നല്ല ഓഫറുകള്‍ വരുന്നുണ്ട്. വൈകാതെ തീരുമാനമെടുക്കുമെന്നും പുഞ്ചിരിയോടെ ജനനി പറയുന്നു. നല്ലൊരു നർത്തകി കൂടിയായ ജനനി നാലു വയസ് മുതൽ നൃത്തം പഠിച്ചിട്ടുണ്ട് ഒരുപാട് സമ്മാനങ്ങളും വാരി കൂട്ടിയിട്ടുണ്ട്. മാതാപിതാക്കളാണ് തനിക്ക് എല്ലാ കാര്യത്തിലും പിന്തുണ നൽകുന്നതെന്ന് ജനനി. അവസരങ്ങൾ കിട്ടാൻ ഇട വരുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. അവർ ഒന്നിനും നിർബന്ധിക്കാറില്ല, പൂർണ പിന്തുണ എല്ലാ കാര്യത്തിലും നൽകുന്നുമുണ്ട്'', ജനനി പറയുന്നു.മുംബൈ ഉൾവേയിൽ അച്ഛൻ രമേഷ് നായർക്കും അമ്മ സിന്ധു നായർക്കുമൊപ്പം താമസിക്കുന്ന ജനനി, പൻവേൽ പിള്ളൈ കോളേജിൽ ഐടി വിദ്യാർഥിനിയാണ്.
ചോപ്പിൽ അഭിനയിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്ന് ജനനി. മികച്ച ടീമായിരുന്നു ചോപ്പിന്‍റേത്. അവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതും തന്നെ വലിയ സന്തോഷം പകരുന്ന കാര്യമായിരുന്നു. ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമായിരുന്നു ചോപ്പിൽ താൻ അവതരിപ്പിച്ചത്. ചിത്രത്തിലെ കഥാ പാത്രത്തിനു വേണ്ടി ശരീര ഭാരം കുറയ്ക്കാൻ പറഞ്ഞിരുന്നു. അതൊരു വെല്ലുവിളി ആയി ഏറ്റെടുത്താണ് കഥാപാത്രമായി മാറിയത്. കൂടാതെ ആ നാട്ടിലെ പ്രത്യേക ശൈലി യിലുള്ള ഭാഷയിൽ സംസാരിക്കേണ്ടി വന്നതും വെല്ലുവിളിയായിരുന്നു. അതിനെയെല്ലാം അതിജീവിച്ച് മികച്ച ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണിപ്പോൾ താരം.
ചിത്രത്തിൽ ഇ.കെ. അയമു എന്ന ശക്തമായ കഥാപാത്രത്തിന് ജീവൻ നൽകിയത് വയനാട്ടിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരനും നാടകപ്രവർത്തകനും ചലച്ചിത്ര നടനുമായ സനിൽ മട്ടന്നൂരാണ്. മുരുകൻ കാട്ടാക്കട ആലപിച്ച് ഏറെ വൈറലായ "മനുഷ്യനാകണം" എന്ന ഗാനം പാടി അഭിനയിക്കുന്നത് കവി തന്നെയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മാമുക്കോയ, കോട്ടയം നസീർ, ജയൻ ചേർത്തല, മുഹമ്മദ് പേരാമ്പ്ര, പ്രദീപ് ബാലൻ, ടോം ജേക്കബ്, സിയാൻ ശ്രീകാന്ത്, നിലമ്പൂർ ആയിഷ, സരയു മോഹൻ, വിജയലക്ഷ്മി ബാലൻ, ആയിഷ അയമു, ജനനി രമേഷ്, സിനി സേയ, നിള, ആഷ് വി പ്രജിത്ത്, രഞ്ജനപ്രജിത്ത്, തുടങ്ങിയ താരങ്ങളോടൊപ്പം മലബാറിലെ നിരവധി നാടക പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും അഭിനയിച്ച ചോപ്പിന്‍റെ കഥയും സംഭാഷണവും വിശ്വം കെ അഴകത്തും കലാസംവിധാനം മനു കള്ളിക്കാടും ക്യാമറ പ്രശാന്ത് പ്രണവവും സംഗീതം പി.ജെയും ആണ്. ഫെബ്രുവരി 23ന് ചിത്രം റിലീസ് ചെയ്യും.