

വിഷ്ണു ശശിശങ്കറും അഭിലാഷ് പിള്ളയും | ഉണ്ണി മുകുന്ദൻ
നിർമാതാവ് മുരളി കുന്നുംപുറത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി സുമതി വളവ് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമയ്ക്ക് പത്ത് കോടിക്കു മുകളിൽ ബജറ്റാകുമെന്ന് ആദ്യമേ അറിയിച്ചിരുന്നു എന്നും അഭിലാഷ്. കൈയിൽ പൈസയില്ലാതെയാണ് മുരളി സിനിമ നിർമിക്കാൻ ഇറങ്ങിയതെന്നാണ് അഭിലാഷ് പള്ള പറയുന്നത്.
അതിനിടെ, നടൻ ഉണ്ണി മുകുന്ദന് ഈ വിവാദങ്ങളിൽ പങ്കുണ്ടെന്നു സംശയിക്കുന്നതായും അഭിലാഷും ചിത്രത്തിന്‍റെ സംവിധായകൻ വിഷ്ണു ശശിശങ്കറും ആരോപിച്ചു.
വിവാദങ്ങൾക്കു പിന്നിൽ ഉണ്ണി മുകുന്ദനാണോ എന്ന ചോദ്യത്തിന്, ''ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ, പിന്നിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്'' എന്നാണ് വിഷ്ണു മറുപടി പറഞ്ഞത്.
മുട്ടനാടുകൾ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്നാണ് ഉണ്ണി മുകുന്ദനെക്കുറിച്ച് അഭിലാഷ് പിള്ള പറഞ്ഞത്. ഉണ്ണി മുകുന്ദനാണ് മാളികപ്പുറം സംവിധാനം ചെയ്തത് എന്ന വാർത്ത കണ്ട് താൻ ഞെട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉണ്ണി മുകുന്ദന്‍റെ വിജയ ചിത്രങ്ങൾ ഒക്കെയും അദ്ദേഹം സംവിധാനം ചെയ്യുകയും പരാജയപ്പെട്ട ചിത്രങ്ങൾ വേറെ സംവിധായകനാവുകയും ചെയ്യുന്ന ട്രെൻഡ് എങ്ങനെ വന്നുവെന്ന് അറിയില്ല.
മാളികപ്പുറം ഇറങ്ങിയ സമയം മുതൽ താനാണ് ചിത്രം സംവിധാനം ചെയ്തതെന്ന് ഉണ്ണി മുകുന്ദൻ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞു നടന്നിരുന്നുവെന്നും അഭിലാഷ് പിള്ള കൂട്ടിച്ചേർത്തു. മാളികപ്പുറം സിനിമ സംവിധാനം ചെയ്തത് വിഷ്ണുവല്ല ഉണ്ണി മുകുന്ദനാണ് എന്ന മുരളി കുന്നുംപുറത്തിന്‍റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.
'സുമതി വളവി'ന് പത്തുകോടിയോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്നു. തുടക്കത്തിൽ നാലു കോടിയോളം കൈയിലുണ്ടെന്നു പറഞ്ഞ മുരളി കുന്നുംപുറത്ത്, ഷൂട്ടിങ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ തന്‍റെ കൈയിൽ 25 ലക്ഷം രൂപ മാത്രമേയുള്ളൂവെന്ന് പറഞ്ഞുവെന്നും അഭിലാഷ് പിള്ള ആരോപിച്ചു. മുരളിയോടൊപ്പം സിനിമ ചെയ്യരുതെന്ന് തങ്ങളെ പലരും ഉപദേശിച്ചിരുന്നെന്നും അഭിലാഷ് പിള്ള അവകാശപ്പെട്ടു.