ബെസ്റ്റ് ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം: ഇന്ത്യയുടെ ദ എലഫെന്‍റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം

കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്ന ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഗോൺസാൽവസ് ഡോക്യുമെന്‍ററി ഒരുക്കിയത്
ബെസ്റ്റ് ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം: ഇന്ത്യയുടെ ദ എലഫെന്‍റ് വിസ്പറേഴ്സിന് ഓസ്കർ പുരസ്കാരം
Updated on

ലോസ് ഏഞ്ചലസ് : ബെസ്റ്റ് ഡോക്യുമെന്‍ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ പുരസ്കാരം നേടി ദ എലഫന്‍റ് വിസ്പറേഴ്സ്. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം മനുഷ്യനും മൃഗവും തമ്മിലുള്ള അപൂർവ ബന്ധത്തിന്‍റെ കഥ പറയുന്നു. സംവിധായിക കാർത്തികി ഗോൺസാൽവസും നിർമാതാവ് ഗുനീത് മോംഗയും പുരസ്കാരം ഏറ്റുവാങ്ങി.

രഘു എന്ന പേരുള്ള ആനക്കുട്ടിയെ പരിപാലിക്കുന്ന ദമ്പതികളായ ബൊമ്മന്‍റെയും ബെല്ലിയുടെയും ജീവതകഥയാണ് എലഫന്‍റ് വിസ്പറേഴ്സ്. തമിഴ്നാട് മുതുമലൈ ദേശീയ പാർക്കിന്‍റെ പശ്ചാത്തലത്തിലാണു ഡോക്യുമെന്‍ററി. പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസിവിഭാഗത്തിന്‍റെ നേർചിത്രവും എലഫന്‍റ് വിസ്പറേഴ്സ് വരച്ചിടുന്നുണ്ട്. തമിഴിലാണ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്.

മനുഷ്യനും ആനയും തമ്മിലുള്ള സ്നേഹത്തിന്‍റെ ആഴം വരച്ചിടുന്ന ഹൃദയം തൊടുന്ന ജീവിതരംഗങ്ങളിലൂടെ ഡോക്യുമെന്‍ററി കടന്നു പോകുന്നു. ഇപ്പോൾ നെറ്റ് ഫ്ളിക്സിൽ സ്ട്രീം ചെയ്യുന്ന ഡോക്യുമെന്‍ററി നിരവധി അന്താരാഷ്ട്ര വേദികളിലും അംഗീകാരം നേടിയിരുന്നു.

കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്ന ആദിവാസി കുടുംബത്തിനൊപ്പം അഞ്ചു വർഷത്തോളം താമസിച്ചാണ് കാർത്തികി ഗോൺസാൽവസ് ഡോക്യുമെന്‍ററി ഒരുക്കിയത്. സിഖ്യ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ദൈർഘ്യം നാൽപതു മിനിറ്റാണ്.

Trending

No stories found.

Latest News

No stories found.