

ടൊവിനോ തോമസ്
നടിയെ ആക്രമിച്ച കേസില് ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് നടൻ ടൊവിനോ തോമസ്. കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് നല്ല കാര്യമാണെന്നും അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും താരം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
'കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് നല്ല കാര്യമാണ്. അല്ലാതെ ഞാനെന്താ പറയുക. ഇക്കാര്യത്തില്‍ നിങ്ങൾ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാവുന്നത്ര പോലും ചിലപ്പൊ എനിക്ക് അറിയില്ലായിരിക്കും. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.-ടൊവിനോ പറഞ്ഞു.
കേസ് ഫയലോ കൃത്യം നടക്കുന്നതോ നേരിട്ട് കാണാത്തതിനാൽ കോടതി വിധിയെ വിശ്വസിക്കണമെന്നും അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ അതിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. നമ്മള്‍ കേസ് ഫയലും കണ്ടിട്ടില്ല, കൃത്യം നടക്കുന്നതും നേരിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് കോടതിവിധിയെ നമ്മള്‍ വിശ്വസിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കില്‍, ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഒരുകാരണവശാലും രക്ഷപ്പെടരുത്.' -ടൊവിനോ പറഞ്ഞു. തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ബൂത്തിലാണ് ടൊവിനോ കുടുംബസമേതമെത്തി വോട്ട് ചെയ്തത്.
തിങ്കളാഴ്ചയാണ് നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നത്. കേസിലെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിടുകയായിരുന്നു.