

ജയറാം | ശ്രീനിവാസൻ | ഉർവശി
നടന്‍ ശ്രീനിവാസന്‍റെ വിയോഗ വേളയിൽ അവസാനമായി കാണാന്‍ എത്താതിരുന്നതിന്‍റെ കാരണം വെളിപ്പെടുത്തി നടി ഉർവശി. എല്ലാക്കാലത്തും തനിക്ക് ശ്രീനിവാസനോട് വലിയ ഇഷ്ടവും ആദരവുമാണെന്നും എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍ ചെയ്തു വച്ചിട്ടാണ് അദ്ദേഹം പോയതെന്നും ഉര്‍വശി പറഞ്ഞു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശിയുടെ പ്രതികരണം.
"ശ്രീനി മരിക്കുന്ന സമയത്ത് ഞാനും ജയറാമും പാണ്ഡ്യരാജന്‍റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തൊരു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് തള്ളി വിടുന്നത് പോലെയാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍.
പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്‍റെ കുടുംബത്തിനും അറിയാം. ശ്രീനിവാസന്‍ മരിച്ചപ്പോള്‍ കാണാന്‍ എത്തിയില്ലെന്ന പേരില്‍ ജയറാമിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. തീരെ പറ്റാത്തതു കൊണ്ടാണ് വരാതിരുന്നത്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്"- എന്നായിരുന്നു ഉർവശിയുടെ പ്രതികരണം.