
ഉർവശി
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരേ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ സഹനടനും തന്നെ സഹനടിയുമാക്കിയ തെരഞ്ഞെടുപ്പിന്‍റെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവശി പറഞ്ഞു.
നമ്മുടെ ഭാഷയ്ക്ക് അർഹിച്ച അംഗീകാരം എന്തുകൊണ്ട് കിട്ടിയില്ല, പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോക്കോൾ എന്താണ്? അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? അതോ ഒരു പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ? എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉർവശി ചോദിച്ചു. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നില്‍ക്കയല്ലേ. അദ്ദേഹം ചോദിച്ച് ഉത്തരം പറയട്ടെ.
ഷാരൂഖ് ഖാൻ എങ്ങനെയാണ് മികച്ച നടനായത്. വിജയരാഘൻ എങ്ങനെ സഹനടനായെന്നും ഉർവശി ചോദിച്ചു. പ്രത്യേക ജൂറി പരാമർശം എങ്കിലും വിജയരാഘവന് കൊടുത്തൂടായിരുന്നോ എന്നും അദ്ദേഹത്തിന്‍റെ സിനിമാ അനുഭവം എന്തെങ്കിലും ജൂറി അന്വേഷിച്ചിരുന്നോ എന്നും ഉർവശി ചോദിക്കുന്നു.
എന്തിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അറിഞ്ഞാൽ മതി. ഞങ്ങള്‍ക്ക് തൃപ്തിയാണ്. ആരെയും കുറ്റപ്പെടുത്താനല്ല ഇത് പറയുന്നത്. ഇതിനകത്ത് വ്യക്തത വേണം. ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് മതി പുരസ്‌കാരം വാങ്ങുന്നത്. തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ ഇത്. ഇത്രയും കാലമായി സിനിമയ്ക്ക് വേണ്ടി നില്‍ക്കുന്നവരാണെന്നും ഉർവശി പറഞ്ഞു.