
ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 2 മണിക്ക് ചെന്നൈ ബസന്‍റ് നഗറിലെ ശ്മശാനത്തിൽ വച്ച് നടക്കും. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയിൽ കുഴഞ്ഞു വീണായിരുന്നു മരണം.
ഭർത്താവിന്‍റെ മരണശേഷം 3 വർഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിക്ക് ജോലിക്കാരി എത്തി വിളിച്ചപ്പോൾ വാതിൽ തുറക്കാത്തതിനെ തുടർന്ന് അവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് വീടിനുള്ളിൽ കടന്നപ്പോൾ വാണി ജയറാമിനെ തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ 19 ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന സിനിമയിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി ആലപിച്ചത്. '1983' എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ് അവസാനമായി മലയാളത്തിൽ പാടി നിർത്തിയത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.