തെന്നിന്ത‍്യൻ നടി സരോജാ ദേവി അന്തരിച്ചു
ബംഗളൂരു: പ്രമുഖ തെന്നിന്ത‍്യൻ നടി ബി. സരോജാ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാർധക‍്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരു മല്ലേശ്വരത്തെ വസതിയിൽ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത‍്യം. ആറുപതിറ്റാണ്ടോളം സിനിമയിൽ സജീവമായ നടി കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1955ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം മഹാകവി കാളിദാസയിലൂടെയായിരുന്നു സരോജാ ദേവിയുടെ അരങ്ങേറ്റം. പിന്നീട് കിത്തൂർ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ തുടങ്ങിയ കന്നഡ ചിത്രങ്ങളിലൂടെ പ്രശ്സതി നേടി. പാണ്ഡുരംഗ മാഹാത്മ‍്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സരോജാ ദേവി തെലുങ്ക് സിനിമയിലും ശ്രദ്ധേയമായി.
1959ൽ പുറത്തിറങ്ങിയ പൈഗാം എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും നടി തന്‍റെ സാന്നിധ‍്യം അറിയിച്ചു.1969ൽ രാജ‍്യം പദ്മശ്രീ നൽകി സരോജാ ദേവിയെ ആദരിച്ചു. പിന്നീട് തമിഴിലിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ നാടോടി മന്നൻ, തിരുമണം എന്നീ ചിത്രങ്ങളിലും പ്രധാന വേഷത്തിൽ അഭിനയിച്ചു.
1992 ൽ പദ്മഭൂഷൺ ബഹുമതിയും പിന്നീട് തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി പുരസ്കാരവും സരോജാ ദേവിയെ തേടിയെത്തി. കൂടാതെ ബംഗളൂരു യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്റ്ററേറ്റും സരോജാ ദേവിക്ക് ലഭിച്ചിട്ടുണ്ട്. 2019ൽ പുറത്തിറങ്ങിയ പുനീത് രാജ്കുമാർ ചിത്രം 'നടസാർവഭോമ' എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.