

'മഹാരാജ' ഹോളിവുഡിലേക്ക്, പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്ന് വിജയ് സേതുപതി; രണ്ടാം ഭാഗവും ഒരുങ്ങുന്നുവെന്ന് വെളിപ്പെടുത്തൽ
നിതിലൻ സ്വാമിനാഥന്‍റെ സംവിധാനത്തിൽ വിജയ് സേതുപതിയും അനുരാഗ് കശ‍്യാപും പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് മഹാരാജ. ഇപ്പോഴിതാ ബോക്സ് ഓഫിസിൽ വലിയ വിജയമായ ഈ ചിത്രത്തിന്‍റെ റീമേക്ക് അവകാശത്തിനായി ഹോളിവുഡിൽ നിന്നും ഒരു ഏജൻസി തന്നെ സമീപിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ് നിർമാതാവായ സുധൻ സുന്ദരം.
റീമേക്ക് അവകാശം സുധൻ അടുത്തിടെ വിറ്റതായി തന്നെ വിളിച്ച് പറഞ്ഞെന്ന് നടൻ വിജയ് സേതുപതി വ‍്യക്തമാക്കി. ചിത്രത്തിൽ തനിക്ക് വേഷം തരൂയെന്നും പ്രതിഫലം മേടിക്കാതെ സൗജന‍്യമായി അഭിനയിക്കാമെന്നുമാണ് സേതുപതിയുടെ വാഗ്ദാനം.
ഹോളിവുഡിൽ അഭിനയിക്കാൻ അതിയായ താത്പര‍്യമുണ്ടെന്നു പറഞ്ഞ അദ്ദേഹം താൻ അഭിനയിച്ച ചിത്രം ഹോളിവുഡിലേക്ക് റീമേക്കായി പോകുന്നത് കാണുന്നത് ഏറെ സന്തോഷം നൽകുന്നുവെന്ന് കൂട്ടിച്ചേർത്തു.
അതേസമയം, മഹാരാജയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നും രണ്ടാം ഭാഗത്തിന്‍റെ കഥ നിതിലൻ സ്വാമിനാഥൻ തന്നോട് പറഞ്ഞെന്നും സേതുപതി വ‍്യക്തമാക്കി. കഥ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായും അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവൃത്തിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും സേതുപതി പറഞ്ഞു.
ചൈനയിൽ ചിത്രം വലിയ വിജയമായതിനു പിന്നാലെയാണ് റീമേക്ക് അവകാശത്തിനായി ഹോളിവുഡ് ഏജൻസി തന്നെ സമീപിച്ചതെന്നാണ് സുധൻ സുന്ദരം പറയുന്നത്. ഹോളിവുഡിലെ മുൻ നിര താരങ്ങളുമായി ചർച്ച പുരോഗമിക്കുകയാണെന്നും അടുത്ത വർഷത്തോടെ ചിത്രത്തിന്‍റെ നിർമാണത്തിലേക്ക് കടന്നേക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.
മഹാരാജയിൽ വിജയ് സേതുപതി ചെയ്ത കഥാപാത്രം ഹോളിവുഡ് നടൻ മാത‍്യു മക്കനോഹെ അഭിനയിക്കുമെന്ന തരത്തിൽ സമൂഹമാധ‍്യമങ്ങളിൽ വലിയ ചർച്ച നടക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചുള്ള വിവരങ്ങളൊന്നും തന്നെ അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് ബോക്സ് ഓഫിസിൽ പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം 91.65 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയത്.