

"ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് വിജയ് ഇറങ്ങിവരണം"; വിവാദമായി ബിജെപി നേതാവിന്‍റെ പരാമർശം
സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ എത്തിയതു മുതൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ്. ഇപ്പോൾ വിജയ്‌യേയും നടി തൃഷയേയും ആക്ഷേപിച്ചുകൊണ്ട് ബിജെപി സംസ്ഥാന മേധാവി നടത്തിയ പരാമർശമാണ് പുത്തൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ അനുഭവപരിചയവും വിജയവും സ്വന്തമാക്കാൻ വിജയ് തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം എന്നാണ് നൈനാർ രാഗേന്ദ്രൻ പറഞ്ഞത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെയുടെ പ്രധാന എതിരാളി തന്‍റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ആയിരിക്കുമെന്ന് വിജയ് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്ന ബിജെപി നേതാവിന്‍റെ പരാമർശം. പെരപ്പുറത്ത് കയറാൻ കഴിയാത്തവൻ സ്വർഗം വെട്ടിപ്പിടിക്കുന്നത് സ്വപ്നം കാണുകയാണ് എന്നും പരിഹസിച്ചു.
"പാവം മനുഷ്യൻ, അയാൾ പൂർണമായി അനുഭവപരിചയമില്ലാത്തയാളാണ്. ആദ്യം അയാൾ സ്വന്തം വീട്ടിൽ നിന്നും തൃഷയുടെ വീട്ടിൽ നിന്നും പുറത്തുവരണം. അപ്പോൾ എന്തെങ്കിലും സംഭവിക്കും."- നൈനാർ പറഞ്ഞു. കുടുംബവുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കണമെന്നും ബിജെപി നേതാവ് വിജയ്‌യെ ഉപദേശിച്ചു.
എന്തായാലും തമിഴ്നാട്ടിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ പരാമർശം. ഡിഎംകെയും കോൺഗ്രസും പരാമർശത്തിന് എതിരേ രംഗത്തെത്തി. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കാത്ത മനു ധർമ്മം പിന്തുടരുന്നവരാണ് അവർ. സ്വാഭാവികമായി അവർ അങ്ങനെ സംസാരിക്കുകയുള്ളൂ. അതുകൊണ്ടാണ് തമിഴ്നാട്ടുകാർ ബിജെപിക്ക് എതിരായത്. സ്ത്രീകളോട് അവർ എന്നും മോശമായി പെരുമാറും.- ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളംഗോവൻ പറഞ്ഞു. ബിജെപി നേതാവിന്‍റെ പരാമർശം ഞെട്ടിക്കുന്നതാണെന്നും എന്തിനാണ് തൃഷയെ ഇതിലേക്ക് വലിച്ചിട്ടതെന്നും കോൺഗ്രസ് ചോദിച്ചു. രാഷ്ട്രീയം പറയുമ്പോൾ ആളുകളുടെ വ്യക്തി ജീവിതത്തേക്കുറിച്ച് പരാമർശിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി.