

ജനനായകൻ യൂറോപ്പിൽ എത്താൻ വൈകും, വിജയ് ചിത്രത്തിന്‍റെ റിലീസ് മാറ്റി
സൂപ്പർതാരം വിജയ് നായകനായി എത്തുന്ന ജനനായകന്‍റെ യൂറോപ്പിലെ റിലീസ് തിയതി മാറ്റി. യൂറോപ്പിലേയും മലേഷ്യയിലേയും വിതരണക്കാരാണ് ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. അവസാന കുതിപ്പിനായി സിംഹം പോലും രണ്ടടി പിന്നോട്ടുവെക്കും എന്ന കുറിപ്പിലാണ് റിലീസ് മാറ്റിയ വിവരം വിതരണക്കാർ അറിയിച്ചത്. എന്നാൽ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുമായി ചർച്ച ചെയ്ത പുതിയ തിയതി തീരുമാനിക്കും എന്നാണ് വിതരണക്കാർ വ്യക്തമാക്കിയത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയിലാക്കിയത്. തുടർന്ന് സെൻസർ ബോർഡിനെതിരേ നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും 9നാണ് വിധി പറയുക. ഇതേ ദിവസം തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കളാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്കു കൈമാറിയെന്ന ബോർഡിൻറെ വിശദീകരണത്തെ തുടർന്നു കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അനാവശ്യ കാലതാമസം വരുത്തുന്നതിലൂടെ കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്നു നിർമാതാക്കൾ കോടതിയെ അറിയിച്ചു. എന്നാൽ ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ അധികാരികൾക്ക് ദുരുദ്ദേശമൊന്നുമില്ലെന്നും സെൻസർ ബോർഡ് വാദത്തിനിടെ അറിയിച്ചു.
9നു നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് 10ലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നു ചോദിച്ച കോടതി, പരാതികൾ ഹാജരാക്കാൻ ബോർഡിനോടു നിർദേശിച്ചിരുന്നു. ടിക്കറ്റ് വരുമാനം പങ്കിടുന്നതിനെച്ചൊല്ലി നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചില തിയറ്ററുകളിൽ മുൻകൂർ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. 500 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 5000 തിയറ്ററുകളിൽ റിലീസ് ചെയ്യാനാണു നീക്കം. അതിനിടെ, ശിവകാർത്തികേയൻ നായകനായി പുറത്തിറങ്ങുന്ന ‘പരാശക്തി’ സിനിമയ്ക്കു വേണ്ടി ജനനായകന്റെ റിലീസ് വൈകിപ്പിക്കാൻ ഡിഎംകെ ശ്രമിക്കുകയാണെന്ന് വിജയ് ആരാധകർ ആരോപിച്ചു.