

ഹണി റോസ്
വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ഹണി റോസ്. ഇപ്പോൾ ശ്രദ്ധനേടുന്ന ഹണി റോസിനേക്കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ്.
മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിൽ കൂടുതൽ പൈസ ഉദ്ഘാടനങ്ങളിലൂടെ ഹണി ഒറ്റവർഷം കൊണ്ട് നേടുന്നുണ്ട് എന്നാണ് വിനയൻ പറഞ്ഞത്. ഹണി റോസ് പ്രധാനവേഷത്തിലെത്തുന്ന റേച്ചൽ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു പരാമർശം.
'2002ലോ 2003ലോ ആണ് പൃഥ്വിരാജിന്റെ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഹണി റോസ് എന്നെ വന്ന് കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞാൻ പറഞ്ഞു അവൾ കുറച്ചുകൂടി വലുതാകട്ടെ എന്ന്. രണ്ട് മൂന്ന് വർഷം കഴിഞ്ഞ് പുതിയ ആൾക്കാരെ വച്ച് ബോയ് ഫ്രണ്ട് എന്ന ചിത്രം ചെയ്യാം മണിക്കുട്ടനെ ഹീറോ ആക്കാം എന്ന് ചർച്ച നടക്കുന്നത്. അപ്പോഴാണ് ഹണിയുടെ അച്ഛൻ വരുന്നതും ഒടുവിൽ ഹണി സിനിമയുടെ ഭാഗമാകുന്നതും. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിന്റെ കൂടുതൽ പൈസ ഹണി ഒരു വർഷം ഉണ്ടാക്കുന്നുണ്ട്. ഉദ്ഘാടനത്തിലൂടെ. അതിന് യാതൊരു സംശയവും ഇല്ല.'- വിനയൻ പറഞ്ഞു.
റേച്ചൽ സിനിമ തന്നെ ഞെട്ടിച്ചെന്നും വിനയൻ പറഞ്ഞു. 'റേച്ചൽ ഞാൻ പ്രതീക്ഷിച്ചതിനെക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി നന്നായി ആ കഥാപാത്രം ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള ചിത്രമാണ് റേച്ചൽ. വളരെ സ്ട്രഗിൾ ചെയ്ത് ഇറക്കുന്നൊരു പടമാണിത്. ഇങ്ങനെ സ്ട്രഗിൾ ചെയ്തിറക്കിയ പടങ്ങളൊക്കെ ഭാവിയിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അനുഭവമാണിത്. എനിക്കറിയാം അത്. ഇങ്ങനെ ഒരു വിഷയം തെരഞ്ഞെടുത്തതിൽ ഞാൻ അഭിനന്ദനം അറിയിക്കുകയാണ്. '- വിനയൻ കൂട്ടിച്ചേർത്തു.
ഹണി റോസ് ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രം ഡിസംബർ ആറിന് തിയറ്ററുകളിലെത്തും. ജാഫർ ഇടുക്കി, ബാബു രാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണൻ എന്നിവരും പോസ്റ്ററിലുണ്ട്. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.