

പരാശക്തിക്ക് വിലക്കേർപ്പെടുത്തണമെന്ന് തമിഴ്നാട് യൂത്ത് കോൺഗ്രസ്
ചെന്നൈ: ശിവകാർത്തികേയൻ നായകനായ പരാശക്തിക്ക് വിലക്കേർപ്പെടുത്തമെന്ന ആവശ്യവുമായി തമിഴ്നാട് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ചിത്രം ഹിന്ദുവിരുദ്ധവും തമിഴ് വിരുദ്ധവും ഡിഎംകെയ്ക്ക് അനുകൂലവുമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോൺഗ്രസ് ഉൾപ്പെട്ട ചരിത്ര സംഭവങ്ങളെ സിനിമ വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. പോസ്റ്റോഫീസ് ഫോമുകളിൽ ഹിന്ദി മാത്രമേ പാടുള്ളൂവെന്ന് സിനിമയിൽ പറയുന്നത് തെറ്റാണ്. 1965 ൽ അന്നത്തെ കോൺഗ്രസ് സർക്കാർ, എല്ലാസംസ്ഥാനങ്ങളിലും പോസ്റ്റോഫീസ് ഫോമുകൾ ഹിന്ദിയിൽ മാത്രമേ പൂരിപ്പിക്കാവുയെന്ന് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
ഇത് തീർത്തും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനുള്ളതാണെന്ന് തമിഴ്നാട് യൂത്ത് കോൺഗ്രസ് നേതാവ് അരുൺ ഭാസ്കർ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ ശിവകാർത്തികേയൻ മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയെ കാണുന്നതും അവരെ മോശമായാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
തീപിടിച്ച ട്രെയിൻ ഇന്ദിരഗാന്ധിക്ക് മുന്നിൽ വീഴുന്നത് കാണിക്കുന്നുണ്ട്. ഇത് ശരിക്കും അസംബന്ധമാണ്.ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന ചിത്രത്തെ വിലക്കണം. വിവാദപരമായ സീനുകൾ ചിത്രത്തിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും, അണിയറ പ്രവർത്തകർ പൊതു സമൂഹത്തോട് മാപ്പ് പറയണം. അല്ലാത്തപക്ഷം കർശന നടപടിയുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ചിത്രം ബഹിഷ്കരിക്കാനും കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരേ നടന്ന 1960 ലെ വിദ്യാർഥി പ്രക്ഷോഭം അടിസ്ഥാനമാക്കിയെടുത്ത ചിത്രമാണ് ശിവകാർത്തികേയന്‍റെ പരാശക്തി. നിരവധി കട്ടുകൾക്ക് ശേഷമാണ് ഈ ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നൽകിയത്. ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്