ഡെംഗിപ്പനിക്കെതിരേ ജാഗ്രത പുലർത്താം

വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു
ഡെംഗിപ്പനിക്കെതിരേ ജാഗ്രത പുലർത്താം

ഇടവിട്ട് മഴയുണ്ടാകുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രത്യേകിച്ചും ഡെംഗിപ്പനിക്കെതിരേ അതീവ ജാഗ്രത പുലർത്തണം.

ഡെംഗിപ്പനി പ്രതിരോധത്തിൽ ഏറ്റവും പ്രധാനമാണ് കൊതുകിന്‍റെ ഉറവിട നശീകരണം. ദേശീയ ഡെംഗിപ്പനി ദിനം മുതൽ കൊതുക്ജന്യ രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി പരിസര ശുചീകരണം, ഉറവിട നശീകരണം, ശുചിത്വ ഹർത്താൽ തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഡെംഗിപ്പനിയെ തോൽപ്പിക്കാൻ കൂട്ടായ പടയൊരുക്കം’ എന്നതാണ് ഈ വർഷത്തെ ദേശീയ ഡെംഗിപ്പനി ദിനത്തിന്‍റെ സന്ദേശം. ഡെംഗിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും, രോഗം വഷളാകുന്നതും മരണവും തടയാനും സാധിക്കും.

എന്താണ് ഡെംഗിപ്പനി?

ഒരു വൈറൽ രോഗമാണ് ഡെംഗിപ്പനി. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെംഗിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില് പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കു പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കല്, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നിവയുണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിലെത്തിക്കണം.

പ്രായാധിക്യമുള്ളവർ, ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെംഗിപ്പനിയെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്. എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതർ സമ്പൂർണ വിശ്രമം എടുക്കേണ്ടതാണ്.

പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴച്ചാറുകള് , മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകു വലക്കുള്ളിലായിരിക്കണം. ഡെംഗിപ്പനി ബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ സഹായിക്കും.

പ്രതിരോധ മാർഗങ്ങൾ

കൊതുക് വളരാതിരിക്കാൻ ഒരു തുള്ളി വെള്ളം പോലും കെട്ടി നിർത്തരുത്. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ളവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.

വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടി വയ്ക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടച്ചിടുക. പകൽ ഉറങ്ങുമ്പോൾ പോലും കൊതുകുവല ഉപയോഗിക്കുക. ആഴ്ചയിലൊരിക്കൽ കൊതുകിന്‍റെ ഉറവിട നശീകരണം നടത്തി ഡ്രൈ ഡേ ആചരിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com