കനി കാൻസിലെത്തിച്ച തണ്ണിമത്തൻ ബാഗിനു പിന്നിൽ കൊച്ചിയിലെ ഡിസൈനർ

''നിങ്ങള്‍ വരയ്ക്കുന്നത് ഒരു തണ്ണിമത്തന്‍ ആയാല്‍പ്പോലും ഞങ്ങളത് പിടിച്ചെടുക്കും'' എന്ന ഇസ്രയേൽ സൈനികന്‍റെ വാക്കുകളായിരുന്നു പലസ്തീൻ പതാകയെ തണ്ണി മത്തനുമായി ബന്ധിപ്പിക്കാനുള്ള ആശയത്തിനു പിന്നിൽ
കനി കാൻസിലെത്തിച്ച തണ്ണിമത്തൻ ബാഗിനു പിന്നിൽ കൊച്ചിയിലെ ഡിസൈനർ
1. കനി കുസൃതി തണ്ണിമത്തൻ ബാഗുമായി കാൻസ് ഫെസ്റ്റിവൽ വേദിയിൽ 2. ദിയ ജോൺ

കൊച്ചി: പാരീസിൽ നടന്ന കാന്‍സ് ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ ആദ്യമായാകും ഒരു ഹാൻഡ് ബാഗ് ഇത്രയധികം ശ്രദ്ധ പിടിച്ചുപറ്റുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രവും തണ്ണിമത്തന്‍ മുറിച്ച രൂപത്തിലുള്ള ക്ലച്ചുമായാണ് (ഹാന്‍ഡ് ബാഗ്) മലയാളി താരം കനി കുസൃതി മറ്റു സിനിമാ പ്രവർത്തകർക്കൊപ്പം കാൻസ് വേദിയിലെത്തിയത്.

കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള സോള്‍ട്ട് സ്റ്റുഡിയോയിൽ കനിയുടെ സുഹൃത്തും ഡിസൈനറുമായ ദിയ ജോണും സംഘവുമാണ് ഈ ബാഗ് നിർമിച്ചത്. സോള്‍ട്ട് സ്റ്റുഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതിന്‍റെ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. പൂര്‍ണമായും തുണി ഉപയോഗിച്ചാണ് സോള്‍ട്ട് സ്റ്റുഡിയോ കനിക്കായി ഈ ക്ലച്ച് രൂപകല്‍പ്പന ചെയ്തത്.

തണ്ണിമത്തൻ എന്ന പ്രതീകം

ഇസ്രയേലിന്‍റെ ഗാസ ആക്രമണത്തിനെതിരേ, പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകമെമ്പാടും ഉപയോഗിക്കുന്ന പ്രതീകമാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍റെ അകത്തും പുറത്തുമുള്ള ചുവപ്പും പച്ചയും നിറങ്ങള്‍ക്ക് പലസ്തീന്‍ പതാകയുമായുള്ള സാമ്യമാണ് ഇതിനു കാരണം. ചുവപ്പ്, പച്ച, വെള്ള നിറങ്ങളാണ് പലസ്തീന്‍ പതാകയിലുള്ളത്.

പ്രതീകത്തിനു പിന്നിലെ ആശയം

1967ലെ അറബ് - ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് പലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഇസ്രായേലില്‍ നിരോധിച്ചിരുന്നു. പതാക പ്രദര്‍ശിപ്പിക്കുന്നവര്‍ അറസ്റ്റ് നേരിടേണ്ടിവരുമെന്ന സാഹചര്യമായി.1980-കളില്‍ ഒരു ഇസ്രയേലി സൈനികനില്‍ നിന്നാണ് തണ്ണിമത്തനെ പലസ്തീന്‍ പതാകയുമായി ബന്ധിപ്പിക്കുന്ന ആശയം ഉരുത്തിരിഞ്ഞതെന്ന് പ്രശസ്ത പലസ്തീനിയന്‍ കലാകാരനായ സ്ലിമാന്‍ മന്‍സൂര്‍ പറയുന്നു.

ഗ്യാലറിയിലെ ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ വന്ന ഇസ്രയേലി സൈനികര്‍, പലസ്തീന്‍ പതാകയുടെ നിറമുള്ള എന്തും തങ്ങള്‍ കണ്ടുകെട്ടുമെന്ന് കലാകാരന്മാരെ അറിയിച്ചു. ''നിങ്ങള്‍ വരയ്ക്കുന്നത് ഒരു തണ്ണിമത്തന്‍ ആയാല്‍ പോലും ഞങ്ങളത് പിടിച്ചെടുക്കും'', എന്നായിരുന്നു സൈനികര്‍ പറഞ്ഞത്. ഈ വാക്കുകളാണ് കലാകാരന്മാരെ ചിന്തിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.