ചിത്രാപൗർണമി നിറവിൽ മംഗളാദേവി

ചിത്രാപൗർണമി ഉത്സവത്തിന് തുടക്കം; മംഗളാദേവി ക്ഷേത്രത്തിൽ ഭക്തർക്ക് കർശന നിയന്ത്രണങ്ങളോടെ പ്രവേശനം
Mangaladevi temple

മംഗളാദേവി ക്ഷേത്രം.

Updated on

ഇടുക്കി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനു തുടക്കം. പെരിയാര്‍ കടുവ സകേതത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗര്‍ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന ഭക്തര്‍ക്ക് വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല.

ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെ എല്ലാ ഭക്തരും വനമേഖലയില്‍ നിന്ന് തിരിച്ചിറങ്ങണമെന്നാണ് നിർദേശം. രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.

കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകൾക്ക് രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.45 വരെയാണ് പ്രവേശനം. ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്റ്ററുകള്‍ക്കും കര്‍ശന നിരോധനമുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കണം. ട്രിപ്പ് ജീപ്പുകൾക്ക് പാസ് അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്കും കുമളി ബസ് സ്റ്റാൻഡിൽ കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു.

ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകൾക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രവേശനത്തിനും തിരിച്ചുമിറങ്ങുന്ന പാതകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എക്‌സിറ്റ് പോയിന്‍റിലൂടെയാകും ഇത്തവണ പ്രവേശനം. തിരക്ക് ഒഴിവാക്കാൻ ഭക്തർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പാദരക്ഷകൾ സൂക്ഷിക്കുന്നതിന് ക്ഷേത്രത്തിനു പുറത്ത് പ്രത്യേക സൗകര്യമുണ്ട്.

ഭക്ഷണത്തിനും കുടിവെള്ള വിതരണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യ സഹായത്തിന് ഇരു സംസ്ഥാനത്ത് നിന്നുള്ള മെഡിക്കൽ സംഘത്തെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചു. ആവശ്യത്തിന് ശുചിമുറികളും സജ്ജമാക്കി. വനത്തിലും ക്ഷേത്രപരിസരത്തും ഏതെങ്കിലും തരത്തിലുള്ള നൃത്തരൂപങ്ങളോ തമിഴ്, മലയാളം, ഇംഗീഷ് ഭാഷകളിലുള്ള പ്രചാരണ സാമഗ്രികളുടെ വിതരണമോ പ്രദർശനമോ പാടില്ലെന്നും നിർദേശമുണ്ട്.

logo
Metro Vaartha
www.metrovaartha.com