90 വയസിന്‍റെ ചെറുപ്പത്തിൽ നേര്യമംഗലം പാലം

ആലുവയില്‍നിന്നു മൂന്നാറിലേക്കുള്ള റോഡ് 1924ലെ വെള്ളപ്പൊക്കത്തില്‍ നശിച്ചതോടെയാണു കോതമംഗലം - അടിമാലി വഴി മൂന്നാറിലേക്കുള്ള റോഡ് തുറക്കുന്നതിനു നടപടി ആരംഭിച്ചത്
നേര്യമംഗലം പാലം
നേര്യമംഗലം പാലം

കോതമംഗലം: തലമുറകളുടെ ജീവിതയാത്രയ്ക്കൊപ്പം നാടിന്‍റെ വികസനത്തിനും ഗതിവേഗം പകര്‍ന്ന നേര്യമംഗലം പാലം 90ാം വയസിലേക്ക്. തിരുവിതാംകൂര്‍ ഭരണാധികാരി റാണി സേതു ലക്ഷ്മി ഭായിയുടെ ഭരണകാലത്ത്, 1924-ലാണു നേര്യമംഗലം പാലം നിര്‍മാണത്തിനു നടപടി സ്വീകരിച്ചത്. 1935 മാര്‍ച്ച് രണ്ടിനു ചിത്തിര തിരുനാള്‍ രാമവര്‍മ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു.

ആലുവയില്‍നിന്നു മാങ്കുളം വഴി മൂന്നാറിലേക്കുള്ള റോഡ് 1924-ല്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചതോടെയാണു പകരം സംവിധാനമെന്ന നിലയില്‍ കോതമംഗലം - അടിമാലി വഴി മൂന്നാറിലേക്കുള്ള റോഡ് തുറക്കുന്നതിനു നടപടി ആരംഭിച്ചത്. ബ്രിട്ടിഷ് വാസ്തു സാങ്കേതികവിദ്യയില്‍, പെരിയാറിനു കുറുകെ നിര്‍മിച്ചിരിക്കുന്ന പാലം എറണാകുളം ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണു നിര്‍മാണം. 5 സ്പാനുകളോടു കൂടി 214 മീറ്റര്‍ നീളത്തിലും 4.90 മീറ്റര്‍ വീതിയിലുമാണു പാലം നിര്‍മിച്ചത്.

ഇടുക്കി ജില്ലയുടെ രൂപീകരണം വരെ എറണാകുളം ജില്ലയുടെ ഭാഗമായ കവളങ്ങാട് പഞ്ചായത്തിന്‍റെ ഭാഗമായിരുന്നു നേര്യമംഗലം. പിന്നീട് കവളങ്ങാട് വിഭജിച്ച് മന്നാങ്കണ്ടം പഞ്ചായത്ത് (ഇപ്പോള്‍ അടിമാലി) രൂപീകരിച്ചു. ഇതോടെ പാലത്തിന്‍റെ ഒരു ഭാഗം മന്നാങ്കണ്ടം പഞ്ചായത്തിന് അവകാശപ്പെട്ടതായി. വിനോദസഞ്ചാര മേഖലയില്‍ മൂന്നാര്‍ ലോക ഭൂപടത്തില്‍ ഇടം നേടിയതോടെ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. ഇതിനിടെ പാലം കൊച്ചി - മധുര ദേശീയപാതയുടെ ഭാഗമായി. ഇപ്പോള്‍ കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഭാഗമാണ് നേര്യമംഗലം പാലം.

Trending

No stories found.

Latest News

No stories found.