ഒരു മിനിറ്റില്‍ രോഗനിര്‍ണയം നടത്താൻ എഐ ഹെല്‍ത്ത്കെയര്‍ കിയോസ്ക്

ടെലിഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഡോക്റ്ററെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും ലഭിക്കും
Representative image for AI healthcare
Representative image for AI healthcare

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്ക് മലയാളി സ്റ്റാര്‍ട്ടപ്പായ വെര്‍സിക്കിള്‍സ് ടെക്നോളജീസ് ആരോഗ്യ വിദഗ്ധര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിത ഹെല്‍ത്ത്കെയര്‍ കിയോസ്ക് കോവളത്ത് ഐഎംഎയുടെ 98ാമത് അഖിലേന്ത്യാ മെഡിക്കല്‍ സമ്മേളനത്തിലാണ് അവതരിപ്പിച്ചത്.

ഭക്ഷണ, ആരോഗ്യ പരിരക്ഷാ മേഖലകളിലെ കിയോസ്ക് അധിഷ്ഠിത സേവനങ്ങളുടെ ആഗോള ദാതാക്കളാണ് കേരളം ആസ്ഥാനമായുള്ള വെര്‍സിക്കിള്‍സ് ടെക്നോളജീസ്. രക്തസമ്മർദം, ബ്ലഡ് ഷുഗര്‍, ഇസിജി, ശരീരഭാരം തുടങ്ങിയ വിവരങ്ങള്‍ വേഗത്തിലും കൃത്യമായും ഈ കിയോസ്ക് വഴി അറിയാനാകും. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിന്‍റെ നിർദേശത്തിനനുസരിച്ചാണ് രോഗി കിയോസ്കിലെ ടച്ച് സ്ക്രീനില്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ഇത് നിർമിത ബുദ്ധിയുടെ സഹായത്തോടെ കിയോസ്കില്‍ വിശകലനം ചെയ്യും. രോഗനിര്‍ണയം ഒരു മിനിറ്റിനുള്ളില്‍ വിവിധ ഭാഷകളില്‍ ലഭിക്കും.

പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും താളപ്പിഴകള്‍ കാണുകയാണെങ്കില്‍ ഉടനെ രോഗിക്ക് മുന്നറിയിപ്പ് നല്‍കും. ടെലിഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഡോക്റ്ററെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും ലഭിക്കും. ആശുപത്രി, ഓഫിസ്, മാളുകള്‍, ജിം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കിയോസ്ക് സ്ഥാപിക്കാനാകും.

ഹെല്‍ത്ത് കിയോസ്ക് വഴി ആരോഗ്യ സംരക്ഷണത്തിനായി എഐയെ ജനാധിപത്യവത്കരിക്കാനും സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് വെര്‍സിക്കിള്‍സ് ടെക്നോളജീസ് സിഇഒ മനോജ് ദത്തന്‍ പറഞ്ഞു. ഏറ്റവും ലാഭകരമായും എളുപ്പത്തിലും അത്യാധുനിക രോഗനിര്‍ണയം നടത്താന്‍ ഗ്രാമീണ, നഗര ജനതയെ ഒരുപോലെ പ്രാപ്തമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com