
പോക്കറ്റ് കാലിയാകാതെ ഭൂട്ടാൻ കാണാൻ പോകാം; അസം- ഭൂട്ടാൻ ട്രെയിൻ സർവീസ് ഒരുങ്ങുന്നു
ന്യൂഡൽഹി: അയൽരാജ്യമായ ഭൂട്ടാനിലേക്കൊരു ട്രെയിൻ സർവീസിന് തുടക്കമിടാനൊരുങ്ങി ഇന്ത്യ. അസമിൽ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിൻ സർവീസ് തുടങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽ. അസമിലെ കോക്രാജ്ഹാർ മുതൽ ഭൂട്ടാനിലെ ജെലെഫു വരെയായിരിക്കും പുതിയ റെയിൽപ്പാത. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് പൂർത്തിയായിക്കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് 69.04 കിലോമീറ്റർ ദൂരം നീണ്ടു കിടക്കുന്ന ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതാദ്യമായാണ് ഭൂട്ടാനിലേക്ക് ഇന്ത്യയിൽ നിന്ന് ട്രെയിൻ സർവീസ് നടത്താനൊരുങ്ങുന്നത്.
3,500 കോടിയാണ് പദ്ധതിക്ക് വേണ്ട തുക. ബലാജൻ, ഗരുഭാസ, റുണിഖാത്ത, ശാന്തിപുർ, ദാദ്ഗിരി, ജെലാഫു എന്നിങ്ങനെ ആറ് സ്റ്റേഷനുകളാണ് പുതിയ പദ്ധതിക്കായി നിർമിക്കുക. രണ്ട് വലിയ പാലങ്ങളും 65 ചെറുപാലങ്ങളും ഒരു റോഡ് ഓവർ ബ്രിഡ്ജും 39 റോഡ് അണ്ടർ ബ്രിഡ്ജുമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുക.